SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Friday 18 February 2022

Any GST related works.. Please contact us.. 🙏🏻

SOUDA ASSOCIATES,
TAX CONSULTANT
FORZA MALL, TIRUR
MALAPPURAM DISTRICT
KERALA
#GST #TAXCONSULTANT



 

Thursday 14 October 2021

മനമോഹങ്ങൾ

തനിക്കായൊരാൾ..

തന്റേതെന്നു പറയാനായൊരാൾ..

തന്റെ കൈ പിടിക്കാനായൊരാൾ..

അങ്ങനെ

കൈകൾ ചേർത്തുപിടിച്ച്

കാലങ്ങളോളം

നിശയും നിലാവും

മഞ്ഞും മഴയും

കടലും മലയും

പുഴകളും അരുവികളും

ഒരു നൂറായിരം കിനാക്കളും

ഒന്നിച്ചു കാണാനായൊരാൾ...!

എല്ലാം ഒരു സ്വപ്നമെങ്കിലും

ആ ഒരാളെ മനസ്സ്

വല്ലാതെ ആഗ്രഹിച്ചിരിക്കുന്നു..

ആ ഒരാൾക്ക് തന്നിലേക്ക്

കടന്നു വരേണ്ടതായിട്ടുണ്ടെന്ന്

മനസ്സ് സദാ

മന്ത്രിച്ചു കൊണ്ടിരിക്കുന്നു..

വ്യാമോഹങ്ങൾ കൊണ്ട്

ഉറക്കത്തെ കെടുത്തുന്നു..!

പ്രിയ സ്വപ്നമേ....

നീ വെറും മിഥ്യയാണ്..

അത്‌ തന്നെയാണ് നിന്റെ ഭംഗിയും..

അത്‌ അങ്ങനെ തന്നെ

നിലനിന്നു കൊള്ളട്ടെ..!

മനമേ....

നീ എന്നും തനിച്ചാണ്...

അത്‌ തന്നെയാണ് യാഥാർഥ്യവും..

നീ കബളിപ്പിക്കപ്പെടാതിരിക്കുക..!

Friday 21 June 2019

അവൾ അവൻ അയാൾ

അവളുടെ ആകാശങ്ങൾ ഒട്ടും വലുതൊന്നും ആയിരുന്നില്ല. അവളുടെ പത്താംതരം പഠനം പാതിയിൽ നഷ്ടപ്പെടുത്തിയതാണ് അച്ഛൻ. കാരണം അന്ന് വിരൂപയായ ഒരു ദീനാമ്മയുടെ കഥ പഠിക്കാൻ ഉണ്ടായിരുന്നു. ദീനാമ്മയുടെ വൈരൂപ്യത്തെ ടീച്ചർ വായിച്ചു കേൾപ്പിച്ചപ്പോൾ ക്ലാസ്സിൽ ഒരു കുട്ടി അപ്പോൾ തന്നെ അവളെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞു "ടീച്ചറെ, ദീനാമ്മ അപ്പോൾ അവളെ പോലെ ഒട്ടും കാണാൻ കൊള്ളാത്ത ഒരുത്തിയാണല്ലേ?". അതുകേട്ട ടീച്ചർ ആ കുട്ടിയെ വഴക്കു പറഞ്ഞു. അച്ഛന്റെ കൂട്ടുകാരന്റെ മകളായിരുന്നു ആ കുട്ടി. ആ കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പിന്നെ അച്ഛന്റെ ശകാരം മുഴുവൻ അവൾക്കായിരുന്നു. "ഇനി നീ ഇവിടുന്ന് പഠിക്കാനും പോവണ്ട, പുറത്തും പോവരുത്, വെറുതെ ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാൻ ഒരു ജന്മം!". പിന്നീടുള്ള കാലം അവൾ സ്വയം അവളുടെ രൂപത്തെ ശപിച്ചു കൊണ്ടു ജീവിച്ചു. പക്ഷെ, അച്ഛനോടൊരിക്കലും അവൾക്ക് ദേഷ്യം ഉണ്ടായിരുന്നില്ല. അച്ഛന് നിരാശയാണ്. ആദ്യമായി തങ്ങൾക്കുണ്ടായ കുഞ്ഞ് മറ്റുള്ളവർ കണ്ടാൽ കളിയാക്കുന്ന ഒരു കോലം ആയല്ലോ എന്ന സങ്കടത്താലുള്ള നിരാശയാണ് തന്നോടുള്ള അച്ഛന്റെ അവഗണന എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. അവൾക്ക് ശേഷം ജനിച്ച കുഞ്ഞും പെൺകുഞ്ഞായിരുന്നു. ആ കുഞ്ഞ് അതീവസുന്ദരിയായിരുന്നതിനാൽ തന്നെ അച്ഛന് പ്രിയപ്പെട്ട മകളായിരുന്നു അവളുടെ അനിയത്തി. അതിലവൾക്ക് പരാതിയും പരിഭവവും ഉണ്ടായിരുന്നില്ല.
അവൾക്ക് വായന ഒരുപാട് ഇഷ്ടമായിരുന്നു. അതിലായിരുന്നു അവൾ ആശ്വാസം കണ്ടെത്തിയിരുന്നത്. തൊട്ടടുത്ത വീട്ടിലെ ഹയർ സെക്കണ്ടറിക്ക് പഠിക്കുന്ന, അവൾ സ്വന്തം അനിയനായി കരുതുന്ന ഒരു ആൺകുട്ടിയായിരുന്നു അവൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ എത്തിച്ചു കൊടുത്തിരുന്നത്. സ്വന്തമായിട്ട് സഹോദരന്മാർ ഇല്ലാത്തതുകൊണ്ട് അവൾ അവനോട് ഒത്തിരി സ്നേഹവും വാത്സല്യവും കാണിച്ചിരുന്നു. പക്ഷെ, അവൻ ഒരു യുവാവ് ആയതോടു കൂടി അവന് അവളോടുള്ള മനോഭാവത്തിൽ മാറ്റം വരുന്നതായി അവൾ അറിഞ്ഞു. "ചേച്ചി, നാളെ എനിക്ക് കോളേജിൽ ആനുവൽ ഡേ ആണ്. ചേച്ചി എന്റെ കൂടെ വരോ? നമുക്കൊരു ദിവസം കറങ്ങിയിട്ടു വരാം. പിന്നെ ഒരു റൂം എടുത്ത് തങ്ങിയിട്ട് വൈകുന്നേരം ആവുമ്പഴേക്ക് തിരിച്ചു വരാം. ആരും അറിയില്ല. ചേച്ചി കൂട്ടുകാരികളുടെ വീട്ടിലേക്കെന്ന് പറഞ്ഞു ഇറങ്ങിയാൽ മതി. ഞാൻ വഴിയിൽ കാറുമായി കാത്തു നിൽക്കാം. എത്രയെന്നു വെച്ചാ ചേച്ചി ഇങ്ങനെ സുഖം അറിയാതെ ജീവിക്കുന്നത്. എനിക്ക് തോന്നുന്നില്ല ചേച്ചിക്കൊരു വിവാഹ ജീവിതം ഉണ്ടാവും എന്ന്. എനിക്ക് ഇതൊരു പുതിയ കാര്യം ഒന്നും അല്ല. ഞങ്ങൾ കോളേജിൽ നിന്ന് ഇങ്ങനെ പെൺകുട്ടികളുമായി സ്ഥിരമായി പോവുന്ന ഇടം ഉണ്ട്. ചേച്ചി ഒട്ടും പേടിക്കണ്ട കാര്യം ഒന്നും ഇല്ല്യ." അവൻ അയച്ച ആ sms കണ്ട് അവൾ ശരിക്കും ഞെട്ടിപ്പോയി. തന്നെക്കാൾ എട്ടൊൻപത് വയസ്സ് ഇളപ്പം ഉള്ള, സ്വന്തം അനിയൻകുട്ടിയായി കണ്ട അവന്റെ മെസ്സേജിലെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തിൽ ഒരു ഇടിത്തീ ആയിട്ടായിരുന്നു പതിച്ചത്. അവൾക്ക് അവനോട് ഒന്നും പറയാനുണ്ടായിരുന്നില്ല. അവളുടെ പെണ്ണുടലിൽ ഒരു സുന്ദരമായ മനസ്സുണ്ടായിരുന്നെന്ന് അറിയാതെ പോയ അവനെ ഓർത്തു അവൾ കണ്ണീരു കൊണ്ട് അവനു മാപ്പു കൊടുത്തു. തിരിച്ചവനൊരു മറുപടി പോലും അവൾ നൽകിയില്ല. അവളുടെ രോഷം തിരിച്ചറിഞ്ഞുകൊണ്ടോ എന്തോ പിന്നീട് അവൻ അവളെ കാണാൻ ശ്രമിച്ചില്ല. അവളുടെ വായനയും കുറഞ്ഞു. അവളുടെ വൈരൂപ്യം കൊണ്ടുള്ള നിരാശ അവളിൽ എന്നും കൂടിക്കൂടി വന്നു. ഇടക്ക് അമ്മയെ നഷ്ടപ്പെടുകയും ചെയ്തു. തന്നെ മനസ്സിലാക്കാൻ ആരും ഇല്ലെന്നും തനിച്ചാണെന്നും അവൾ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.
അനിയത്തി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി. അച്ഛൻ അനിയത്തിയിൽ എന്നും അഭിമാനിച്ചു. അവളന്നും വീട്ടുജോലികൾ ചെയ്ത്, അനിയത്തിയുടെയും അച്ഛന്റെയും കാര്യങ്ങൾ അറിഞ്ഞു ചെയ്യുന്ന മുപ്പത്തിരണ്ടു വയസ്സുകാരിയായ ഒരു സ്ത്രീ ആയിരുന്നു. എന്നിട്ടും ആരും അവൾക്ക് ഒരു വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നില്ല. പക്ഷെ , അനിയത്തിയുടെ പഠനം എല്ലാം കഴിഞ്ഞിരിക്കുന്ന ആ സമയത്ത് അനിയത്തിക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങി. അനിയത്തിയുമായി ഒത്തിരി പ്രായ വിത്യാസം ഉള്ള, എന്നാൽ നല്ല സാമ്പത്തിക സ്ഥിതിയും സർക്കാർ ജോലിയും ഉള്ള യോഗ്യനും സുമുഖനുമായ ഒരാളുമായി അനിയത്തിയുടെ വിവാഹം നടന്നു. അയാൾ അനിയത്തിക്ക് ഉത്തമനായ സ്നേഹനിധിയായ ഒരു ഭർത്താവായിരുന്നു. അനിയത്തിയുടെ വിവാഹം കഴിഞ്ഞ നാളുകളിൽ അയാൾ ചേച്ചിയുണ്ടാക്കുന്ന വിഭവങ്ങളെ പുകഴ്ത്തി സംസാരിക്കുമായിരുന്നു. പോകെ പോകെ അയാളുടെ പുകഴ്ത്തൽ അനിയത്തി കേൾക്കാതെ അവളുടെ മേനിയെ കുറിച്ചായി. "മുഖത്തിന് ഭംഗി കുറവാണെങ്കിലെന്താ നിന്റെ ശരീരഘടന എന്നെ നിന്നിലേക്ക് കൂടുതൽ ആകർഷണം ഉണ്ടാക്കുകയാണ്. നിന്റെ അനിയത്തിയേക്കാൾ മേനിയഴക് എനിക്ക് നിന്നിലാ കാണാനായത്." എന്നും പറഞ്ഞു വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് അയാൾ അവളെ കയറിപിടിക്കാൻ ശ്രമിച്ചതോടു കൂടി അയാളെ മുറിക്കു പുറത്തേക്കു തള്ളി കതകു കുറ്റിയിട്ടു കതകിൽ ചാരി നിന്നവൾ പൊട്ടി പൊട്ടി കരഞ്ഞു. അയാൾ തനിക്കു നേരിട്ട അപമാനം സഹിക്കാതെ ദേഷ്യത്തിൽ ഓരോന്നും പുലമ്പി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ആ സമയം അവളുടെ അവിവേക ചിന്തകൾ കെട്ടഴിഞ്ഞുകൊണ്ടിരുന്നു. 'തന്റെ വൈരൂപ്യം കാരണം താൻ അനുഭവിച്ച ഒറ്റപ്പെടലിനും ഏകാന്തതക്കും ഇന്നേ വരെ ഒരാളോടും താൻ പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല്യ. ദൈവത്തോടല്ലാതെ. പിന്നെ എന്തിനാണ് മനുഷ്യർ എന്നെ ഇങ്ങനെ വേട്ടയാടുന്നത്. താനൊരു പെണ്ണുടൽ മാത്രം ആയതു കൊണ്ടോ? വൈരൂപ്യം നിറഞ്ഞ ആ ഉടലിനുള്ളിൽ ഒരു പെണ്മനസ്സ് ഉണ്ടെന്ന് എന്തേ ആരും തിരിച്ചറിയാതെ പോയത്. ഒരു പുരുഷന്റെ കരുതലും സ്നേഹവും പ്രണയവും ലാളനയും എല്ലാം കൊതിക്കുന്ന ഒരു സാധാരണ സ്ത്രീയുടെ മനം ഉണ്ടെന്ന് അറിയാതെ പോയത്. ഒരു ഭാര്യയായി അമ്മയായി കുടുംബിനിയായി ജീവിക്കാൻ കൊതിക്കുന്ന ഒരു ഹൃദയത്തുടിപ്പുണ്ടെന്ന് മനസ്സിലാക്കാതെ പോയത്. പെണ്ണെന്നു പറയുന്നത് ഒരു ഉടൽ മാത്രമാണോ? അതിലൊരു പെണ്മനസ്സു കൂടി ഇല്ല്യേ? അച്ഛനോ, സഹോദരനോ, ഭർത്താവോ, മകനോ അതുമല്ലെങ്കിൽ ഒരു ആത്മസുഹൃത്തോ ആയ പുരുഷ വർഗം നൽകുന്ന ആത്മവിശ്വാസവും കരുതലും സ്നേഹവും കൊണ്ട് ഒരു സ്ത്രീക്ക് അല്ലെങ്കിൽ പെൺകുട്ടിക്ക് ഈ ആകാശത്തിന് ചുവടെയും മുകളിലുമായി അസാധ്യമായത് ഒന്നും തന്നെ ഉണ്ടാവില്ല. അല്ലാതെ ഒരിക്കലും തന്റെ മാത്രം കഴിവുകൊണ്ടല്ല. മിക്ക സ്ത്രീകളും നവോഥാനവും സ്ത്രീവിമോചനവാദികളും ഒക്കെ ആവുന്നത് ഈ പറഞ്ഞ ചില പുരുഷ വർഗ്ഗത്തിൽ നിന്നുണ്ടായ അവഗണയുടെ ഫലമായിട്ടായിരിക്കാം. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പുരുഷന്റെ കരുതലിനെ ആയിരിക്കും, മുതലെടുപ്പിനെ ആയിരിക്കില്ല. തന്റെ വൈരൂപ്യം ആയിരുന്നോ തനിക്ക് നേരിടേണ്ടി വന്ന അവഗണനയും മുതലെടുപ്പും. അത് തന്റെ മാത്രം കുറ്റം ആയിരുന്നോ? അതിനു താൻ മാത്രം ആണോ ഉത്തരവാദി. അതോ താനൊരു പെണ്ണുടൽ മാത്രം ആണെന്നുള്ള ആളുകളുടെ കാഴ്ചപ്പാടോ? തന്റെ വൈരൂപ്യത്തെ സുന്ദരമായി കാണാനുള്ള കണ്ണുകളുമായി ഒരു മജ്‌നുവിനെ എന്തേ ദൈവമേ നീയെനിക്കായ്‌ അയച്ചില്ല. തന്റെ വേദനകൾക്കും അവഗണനകൾക്കും ഏകാന്തതക്കും കൂട്ടായി എന്തുകൊണ്ട് നീയെനിക്കായ്‌ സിൻഡ്രലയുടെ രാജകുമാരനെ പോലെ ഒരുത്തനെ എനിക്കായ് പറഞ്ഞയച്ചില്ല. ഉത്തരം കിട്ടുന്നില്ലല്ലോ ദൈവമേ ഒന്നിനും..!' അവളിൽ നിഗൂഢമായ ഭ്രാന്ത് അവളുടെ ചിന്തകളെ വരിഞ്ഞു കെട്ടിക്കൊണ്ടിരുന്നു. വേദനയും നിരാശയും വിറകുകൊള്ളികളായി തീക്കനലുകളൊരുക്കാൻ തുടങ്ങി. നീറിപ്പുകഞ്ഞു നീറിപ്പുകഞ്ഞു ഒരു തീപ്പന്തം കൊണ്ടവൾ തന്റെ ജീവിതം അവസാനിപ്പിച്ചു. വൈരൂപ്യമേറിയവളുടെ മൃതശരീരം മരണശേഷം വികൃതമായതിനാൽ പിന്നെയാർക്കും അവളുടെ ഉടലിനെ കാണേണ്ടി വന്നില്ല. സ്വന്തം അച്ഛന് പോലും. അവളാഗ്രഹിച്ചിരുന്നതും അതായിരിക്കണം.
പക്ഷെ, വർഷങ്ങൾ പലതു കഴിഞ്ഞപ്പോൾ ഉണ്ടായ മാറ്റങ്ങൾ അവളറിയുന്നുണ്ടോ? അന്നവളുടെ പെണ്ണുടലിനെ മോഹിച്ച അവൻ ഇന്ന് രണ്ടു വയസ്സുകാരനായ അവന്റെ മകന്റെ സാന്നിദ്ധ്യത്തിൽ തന്റെ മകന്റെ അമ്മയെ വിവാഹം ചെയ്ത് ജീവിത പങ്കാളിയാക്കി നാട്ടുകാരുടേയും ബന്ധുക്കാരുടെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നതും, അവളെ കടന്നു പിടിക്കാൻ ശ്രമിച്ച അയാളിന്ന് തന്റെ മകളുടെ പ്രായം ഉള്ള ഒരു കൊച്ചു കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അഴിയെണ്ണുകയാണെന്നും.
ഒപ്ര വിൻഫ്രേ, ലിസി വെനസ്‌ക്വേലസ് പോലുള്ളവരെയൊക്കെ പോലെ മറ്റുള്ളവർക്ക് പ്രചോദനമാവാതെ അവരെയെല്ലാം വിസ്മരിച്ച് സ്വന്തം വൈരൂപ്യത്തെ ശപിച്ചു സ്വന്തം ജീവിതം നശിപ്പിച്ച അവളൊരു മണ്ടിയായിരുന്നു. ധൈര്യം ആണ് ജീവിക്കാനുള്ള ഏറ്റവും വലിയ ആയുധം എന്ന് തിരിച്ചറിയാതെ പോയ വിഡ്ഢി.!
ഇന്നവളുടെ വീടിനു തെക്കുവശത്തായി കാണുന്ന അവളുടെ കുഴിമാടത്തിനരികിൽ തഴച്ചു വളരുന്ന തെച്ചിച്ചെടിയിൽ സിന്ദൂര ചുവപ്പിൽ നിറയെ തെച്ചിപ്പൂക്കളാണ്. അവൾ ആഗ്രഹിച്ച പോലെ ഇന്നവളും സുമംഗലിയായിരിക്കുന്നു.
ദീർഘ സുമംഗലീ ഭവ..!


സൗദ ബിൻത് ബഷീർ

ഭാര്യയുടെ പരിഭവങ്ങളുടെ ആഫ്റ്റർ എഫക്ട്

പതിവു പോലെ നമ്മുടെ കഥാനായകൻ ഓഫീസിൽ ജോലി ചെയ്തോണ്ടിരിക്കാണ്. ആ സമയത്താണ് ഫോണിൽ വാട്സാപ്പ് സന്ദേശം വന്ന ശബ്ദം കേട്ടത്. ഉടനടി ഫോണെടുത്ത് നോക്കിയ നമ്മുടെ കഥാനായകൻ കണ്ണുംതള്ളി തലയിൽ കയ്യും വെച്ച് ഒറ്റയിരുപ്പാ. എന്നിട്ടാ ഒറ്റയിരുപ്പിൽ മൂപ്പർ സന്ദേശം മുഴുവൻ വായിച്ചു തീർത്തു ട്ട. ആ സന്ദേശം വായിക്കാനെടുത്ത സമയം വെച്ച് അത് എന്തോ കാര്യമായിട്ടുള്ള ഒരു സന്ദേശം ആണെന്ന് ഈ നമ്മക്ക് തോന്നാതിരുന്നില്ല ട്ട. അയ്... പിന്നെ കണ്ടെടാ മ്മടെ കഥാനായകൻ ബൈക്കിന്റെ കീയും എടുത്ത് നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങാൻ നിക്കുന്നു. മ്മടെ അല്ലേ കഥാനായകൻ, കാര്യം നമ്മക്കും അറിയണ്ടേ. ഞാൻ മൂപ്പരോട് പോയി ചോയ്ച്ച് ട്ട. അപ്പഴല്ലേ രസം. മൂപ്പർടെ ഭാര്യ മെസ്സേജ് അയച്ചതാ. അതും എന്തും പറഞ്ഞോണ്ട്? മൂപ്പർക്ക് ഇപ്പോ ഭാര്യയോട് പഴയ പോലെ സ്നേഹം ഇല്ല്യ.. മൂപ്പത്തിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലാ.. മുപ്പത്തി വെച്ചുണ്ടാക്കുന്നതിനൊന്നും മൂപ്പര് ഒരഭിപ്രായോം പറയൂല... അങ്ങനെ ഒരായിരം പരിഭവങ്ങളും പരാതികളും. ഞാനും അപ്പൊ അതൊന്ന് വായിച്ചു ട്ട. അപ്പൊ എനിക്കും തോന്നാതിരുന്നില്ല ആ പരിഭവത്തിൽ സത്യം ഇല്ലാതില്ലാന്ന്.. പെണ്ണുങ്ങളെ ആ കത്ത് ഇങ്ങളൊന്ന് വായിക്കണം.. ഞങ്ങക്ക് ഭാര്യമാരുടെ ചെറിയ ചെറിയ പരിഭവങ്ങളൊന്നും തീർക്കാനുള്ള സമയം ഇല്ല്യ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപാട് പെടുന്നോണ്ടാ അതിനൊന്നും സമയം ഇല്ലാത്തെ എന്ന് പറയുന്ന ആണുങ്ങളേ ഇങ്ങളും ആ കത്ത് വായിക്കണം ട്ട. ഇതുവരെ ഭാര്യയാവാത്ത ചെക്കന്മാരെ ഇങ്ങളും അറിയണം അത്. കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ മനസ്സ് എന്തായിരിക്കും ആഗ്രഹിക്കുന്നത് എന്നറിയാം. അയ്... അതിനാ കത്ത് ഇപ്പൊ ഇങ്ങക്ക് എങ്ങനാ വായിക്കാൻ പറ്റാ എന്നല്ലേ ഇങ്ങള് ആലോയ്ക്കുന്നത്. എന്നാ കേട്ടോളീ, ആ കത്ത് മ്മളെ ആശാൻ, എന്ന് വെച്ചാ മുഹമ്മദ് ഷാഫി "നിലാവിന്റെ കൂട്ടുകാരൻ" എഴുതിയ "ഭാര്യയുടെ പരിഭവങ്ങൾ" വായിച്ചാ മതി ട്ട. ഇനിയിപ്പോ അതല്ലല്ലോ കഥ, മ്മടെ കഥാനായകൻ വീട്ടിൽ ചെന്നിട്ട് എന്തൊക്കെയാ നടക്കാൻ പോവുന്നതെന്നറിയാഞ്ഞിട്ട് ഒരു പൊറുതികേട്‌. മ്മക്കൊന്ന് പിന്നാലെ പോയി നോക്കിയാലോ? ഇങ്ങളും ന്റെ ഒപ്പം വരീ ട്ട. ഒളിഞ്ഞുനോട്ടം ഒക്കെ ഒരു സുഖം അല്ലേ.. ഏത്..? ആ അത് തന്നേന്ന്..! അപ്പൊ പോവല്ലേ..? അയ്.. ന്റെ ചെങ്ങായീ ഇജ്ജ് ഓട്ക്കാ ഈ പായ്ണത്.. അനക്ക് തന്നെ കാണാ..!
അങ്ങനെ നമ്മുടെ കഥാനായകൻ, വാവാച്ചിയുടെ സ്വന്തം ഷാഫിക്ക അന്ന് വൈകുന്നേരം പതിവിലും നേരത്തെ ഓഫീസിൽ നിന്ന് തന്റെ വാഹനത്തിൽ കുതി കുതിച്ചെത്തി വീടിനു മുന്നിൽ ഒരു വശത്തു തന്റെ സന്തത സഹചാരിയായ ബൈക്കിനെ നിർത്തിയിട്ട്, ബാഗെടുത്ത് ഒരു വശത്തേക്ക് ചരിച്ച് തോളിലേക്കിട്ട് "മുത്തുച്ചിപ്പി പോലൊരു കത്തിനുളളിൽ വന്നൊരു കിന്നാരം.. 
കിന്നരിച്ചു പാടുവാൻ ഉള്ളിന്നുള്ളിൽ നിന്നൊരു ശ്രീരാഗം.." എന്നൊരു പാട്ടൊക്കെ മൂളി ചെറുതായി കാലുകൾ കൊണ്ട് ചില നൃത്ത ചുവടുകളൊക്കെ വെച്ച് ഉമ്മറക്കോലായിലേക്ക് അങ്ങനെ പടികളോരോന്നും താളത്തിൽ തന്നെ കയറിച്ചെന്നു. അപ്പോഴതാ നമ്മുടെ കഥാനായിക ഉമ്മറ വാതിലിൽ നമ്മുടെ കഥാനായകന് ഏറെ ഇഷ്ടപ്പെട്ട സ്വർണ്ണക്കരയുള്ള മഞ്ഞ സാരി ഉടുത്ത് കഥാനായകന്റെ വരവും നോക്കി പുഞ്ചിരി തൂകി കാലുകൾ കൊണ്ട് കളം വരച്ച് ഒരു നവ വധുവിന്റെ ലഞ്ജയോടെ അങ്ങനെ നിൽക്കുന്നു. നമ്മുടെ കഥാനായകൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണിലെ കാന്തിക ശക്തി അവനെ അവളുടെ അടുത്തെത്തിച്ചു. അവളുടെ മുന്നിലെത്തിയ അവൻ രണ്ടു കാൽ മുട്ടുകൾ കുത്തി അവൾക്ക് മുന്നിൽ ഇരുന്നു. ഉടൻ തന്നെ തോളിലെ ബാഗ് താഴെ വെച്ച് അതിൽ നിന്നും അവൾക്കായ് വാങ്ങി വെച്ച പനിനീർ പുഷ്പമെടുത്ത് അവൾക്ക് നേരെ നീട്ടി. അത് കണ്ടതും അവളുടെ മുഖം നാണം കൊണ്ട് വീണ്ടും ആകെ ചുവന്ന് തുടുത്ത് അവളും അവനും പഴയ ആ പ്ലസ്‌വൺകാരനേയും ഒൻപതാം ക്ളാസുകാരിയെയും ഓർമിപ്പിക്കും വിധം കണ്ണിൽ കൺ നോക്കി നിന്നു. (മനസ്സിലായില്ലേ ഇവര് ആ പ്രായം തൊട്ട് പ്രേമിച്ച്, പിന്നെ കെട്ടിയതാ.. )
'അന്നൊരു നാളിൽ നിന്നനുരാഗം പൂപോലെ എന്നെ തഴുകി.. 
ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ് അറിയാതെ സ്വപ്‌നങ്ങൾ കണ്ടു.. 
മിഴികൾ പൂവനമായ് അധരം തേൻകണമായ് ശലഭങ്ങളായ് നമ്മൾ പാടീ മന്മദ ഗാനം..' 

'ആരുമില്ലാ ലോകത്ത് ആരുമില്ലാ നേരത്ത് ആരുമാരും ഇല്ലാതെ ഞാൻ നടന്നു.. 
പാട്ടുപാടാനറിയാതെ ആട്ടമാടാനറിയാതെ ഒന്നുമൊന്നുമറിയാതെ പൊട്ടനായിരുന്നു ഞാൻ!' അസ്ഥാനത്തുള്ള ആ പൊട്ടൻ വിളിയാണ് അവരെ സ്ഥലകാല ബോധം വീണ്ടെടുപ്പിച്ചത്. ആ സമയം നമ്മുടെ കഥാ നായിക കലി കയറി ഒരു ഭദ്രകാളി ഭാവം ആയിരുന്നു. നമ്മുടെ കഥാനായകാനാണെങ്കിലോ വെപ്രാളപ്പെട്ട് ബാഗിൽ നിന്ന് മൊബൈൽ ഫോൺ വലിച്ച് പുറത്തെടുത്ത് "കോപ്പ്! ഇവന്മാർക്കൊന്നും വാട്സാപ്പിൽ സ്റ്റാറ്റസ് വെക്കാൻ വേറെ ഒരു പാട്ടും കിട്ടിയില്ലേ? തെണ്ടികൾ! നിങ്ങളുടെ എല്ലാം ഭാര്യമാര് എന്റെ വാവാച്ചിയേക്കാൾ വല്യ കത്തെഴുത്തുകാരാവാൻ യോഗം ഉണ്ടാവട്ടെ" എന്ന് മനസ്സിൽ സകല കലിപ്പും വെച്ച് പ്രാകി ഫോൺ സ്വിച്ച് ഓഫ് ആക്കി ബാഗിൽ തിരികെ വെച്ചു. എന്നിട്ട് കഥാനായികക്ക് മുന്നിൽ തന്റെ ഇരു ചെവികളിലും പിടിച്ച് മാപ്പപേക്ഷിച്ചു കൊണ്ടേ ഇരുന്നു. പാവം നമ്മുടെ കഥാനായിക അവളുടെ ഷാഫിക്കയുടെ ആ നിഷ്കളങ്ക മുഖഭാവം കണ്ട് അവന്റെ രണ്ടും ചുമലുകളും പിടിച്ച് ഉയർത്തി തനിക്ക് അഭിമുഖമായി നിർത്തി അവനു ഒരു മധുര പുഞ്ചിരി സമ്മാനമായി നൽകി. "കള്ളിപ്പെണ്ണ്" എന്നും പറഞ്ഞ് അവനാ പനിനീർ പൂവുകൊണ്ടവളുടെ മുഖത്ത് തട്ടി. ആ പൂവ് അവന്റെ കയ്യിൽ നിന്നും തട്ടിയെടുത്ത് "ഇക്കാക്ക് ഞാൻ ഇപ്പോൾ ചായയെടുക്കാം" എന്നും പറഞ്ഞവൾ അടുക്കളയിലേക്കോടി. 
"ഇന്നലത്തെ ഉന്നക്കായ ബാക്കിയുണ്ടെങ്കിൽ എനിക്കത് മതി ചായക്ക് പലഹാരം, ഇന്നലെ അത് ആസ്വദിച്ച് കഴിക്കാൻ കഴിഞ്ഞില്ല." അവൻ അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞ് ടേബിളിനരികിലേക്ക് കസേര വലിച്ചിട്ട് ടേബിളിൽ താളമിട്ടോണ്ടിരുന്നു. 
അങ്ങനെ നമ്മുടെ കഥാനായിക ഒരു പ്ലേറ്റ് ഉന്നക്കായയും രണ്ടു ഗ്ലാസ് ചായയും ടേബിളിൽ കൊണ്ടു വന്നു വെച്ചു. അവര് രണ്ടുപേരും ഒരുമിച്ചിരുന്ന് തന്നെ ചായയും പലഹാരവും കഴിച്ചു. 
"എന്റെ ഉമ്മ ഉണ്ടാക്കുന്ന അതേ രുചിയുണ്ട് വാവാച്ചിയുണ്ടാക്കിയ ഉന്നക്കായക്കും. നമ്മുടെ മോൾക്കും അവള് വലുതാവുമ്പോൾ ഇതുണ്ടാക്കുന്നത് പഠിപ്പിച്ചു കൊടുക്കണം. നമ്മുടെ മോൾക്കും അവളുടെ ഉമ്മാന്റെ കൈപ്പുണ്യം കിട്ടട്ടെ." എന്നും പറഞ്ഞവൻ അടുത്ത ഉന്നക്കായ എടുക്കാൻ കൈ പ്ലേറ്റിലേക്ക് എത്തിച്ചതും അവൾ പ്ലേറ്റ് അവിടുന്ന് എടുത്തു. 
"ഇപ്പോൾ തന്നെ രണ്ടെണ്ണം കഴിച്ചു. എണ്ണപ്പലഹാരങ്ങൾ അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല ഇക്കാ. പിന്നൊരു ദിവസം ഞാൻ ഉണ്ടാക്കി തരാം. ഇനി അന്ന് കഴിക്കാം. ഇപ്പൊ ഇത്ര മതി." അവൾ പുഞ്ചിരിച്ച് കൊണ്ട് സ്നേഹ വായ്‌പോടെ അവനോട് പറഞ്ഞു. "ശരി, അപ്പോൾ ബാക്കിയുള്ളത് എന്ത് ചെയ്യും. കളയാനാണോ?" 
"ഏയ് അല്ല. അത് ഞാൻ നമ്മുടെ അപ്പുറത്തെ വീട്ടിലെ ബെൻസി ഇത്താക്കും മോള് ആദിക്കും കൊടുക്കാന്ന് വിചാരിച്ചിരിക്കാ. ഇന്നലെ എന്റെ മാനസികാവസ്ഥ ശരിയല്ലാതിരുന്നതുകൊണ്ട് കൊണ്ടുകൊടുക്കാൻ കഴിഞ്ഞില്ല." 
"ഹമ്പടീ! അപ്പോൾ അവരുടെ ആരോഗ്യം നശിച്ചോട്ടേന്ന് അല്ലേ?" 
"ദേ ഷാഫിക്ക, ഇന്ന് തന്നെ വീണ്ടും എന്നെക്കൊണ്ട് ഒരു കത്തുകൂടി എഴുതിപ്പിക്കരുതേ. അല്ലേലും എന്റെ കാര്യത്തേക്കാളും ശ്രദ്ധ കൂടുതൽ മറ്റുള്ളവരുടെ കാര്യത്തിലാണല്ലോ. എനിക്ക് ഇത് തന്നെ കിട്ടണം." എന്നും മുറുമുറുത്തവൾ ടേബിളിലിരുന്ന പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു. 
"അള്ളോഹ്! എന്റെ വാവാച്ചി എന്നോട് ക്ഷമിക്ക്. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ" എന്ന് ഒരു അനുനയ സ്വരത്തിൽ പറഞ്ഞ് അവൻ അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് ചെന്നു. അപ്പഴും മുഖം കനപ്പിച്ച് പാത്രം കഴുകാനൊരുങ്ങി നിന്നിരുന്ന നമ്മുടെ കഥാനായികയെ അവിടുന്ന് മാറ്റി ഒരരികിലേക്കായി നിർത്തി "വയ്യാത്ത കൈ കൊണ്ട് എന്റെ വാവാച്ചി കഴുകണ്ട, ഞാൻ കഴുകി വെക്കാം." എന്നും പറഞ്ഞ് നമ്മുടെ കഥാനായകൻ സിങ്കിനടുത്തേക്ക് നിന്നു. ഷർട്ടിന്റെ കൈകൾ രണ്ടും മുട്ടിന് മുകളിലേക്ക് കയറ്റി വെച്ച്, ടാപ്പ് തുറന്ന് അതിൽ നിന്ന് ഒരു കൈക്കുമ്പിളിൽ വെള്ളമെടുത്ത് നമ്മുടെ കഥാനായികയുടെ മുഖത്തേക്ക് കുടഞ്ഞു കൊണ്ടവൻ ചിരിച്ചു. "ദേ ഷാഫിക്ക!" അവൾ മുഖം സാരിത്തല കൊണ്ട് തുടച്ച് കൊണ്ട് ഒരു പരിഭവസ്വരത്തിൽ അവനെ നോക്കി. അവന്റെ കുസൃതിഭാവവും ചിരിയും നിറഞ്ഞ മുഖഭാവത്തിൽ അവളുടെ നീരസം എല്ലാം അലിഞ്ഞില്ലാതായി. അവൻ പാത്രങ്ങൾ ഓരോന്നും കഴുകി വൃത്തിയാക്കി ഓരോന്നും അതാത് സ്ഥലങ്ങളിൽ അടുക്കി വെക്കുന്നതും നോക്കി ഒരു പുഞ്ചിരിയോടെ അവൾ നിന്നു. അവളുടെ ആ ചിരിയും നോട്ടവും കണ്ട് അവൻ "എന്തേ നോക്കുന്നത്?" 
"ഏയ് ഒന്നും ഇല്ല്യ" എന്ന് തലയാട്ടി ചിരിച്ചു കൊണ്ടവൾ പറഞ്ഞു. 
"ആ എന്നാൽ ഒന്നും ഇല്ലെങ്കിൽ എന്റെ വാവാച്ചി ഇങ്ങു വാ." എന്നും പറഞ്ഞവൻ അവളുടെ തോളിൽ കൈ കോർത്തു വെച്ച് രണ്ടുപേരും ഒരുമിച്ച് ടേബിളിനരികിലേക്ക് നടന്നു. അവൻ അവളെ അതിനടുത്തിരുന്ന കസേരയിൽ ഇരുത്തി അവൻ മുറിയിലേക്ക് പോയി തിരിച്ച് വന്നു. അവൾക്കഭിമുഖമായി ടേബിളിനരികിൽ ഒരു കസേരയിൽ അവനും ഇരുന്നു. ടേബിളിലിരുന്ന അവന്റെ ബാഗ് അടുത്തേക്ക് നീക്കി അവൻ അതിൽ നിന്നൊരു ചെറിയ പൊതി എടുത്തു അവളുടെ മുഖത്തിന് നേരെ കാണിച്ചു. "ടക ടകാ.." 
"ഇതെന്താ?" അവന്റെ ആ താളം കേട്ട് അവൾ ചോദിച്ചു. 
"എന്റെ വാവച്ചി ഇന്നലെ ഉന്നക്കായ ഉണ്ടാക്കുമ്പോൾ പൊള്ളിയ കയ്യിലെ മുറിവുണങ്ങാനുള്ള ഓയിന്റ്മെന്റ്!". അവന്റെയാ സ്നേഹ മൊഴികൾ കേട്ടവളുടെ മുഖത്ത് ഒരു നേരിയ കുറ്റബോധം നിഴലിച്ചു. "ഷാഫിക്കാ, എന്നോട് ദേഷ്യം ഉണ്ടോ? ഞാൻ കത്തിൽ ഇക്കാനെ കുറ്റപ്പെടുത്തി ഓരോന്നും എഴുതിയതിന്. എന്നോട് ക്ഷമിക്കണം, ഞാൻ എന്റെ അപ്പഴത്തെ സങ്കടം കൊണ്ട് എന്റെ ഷാഫിക്കാനെ മനസ്സിലാക്കാതെ ഓരോന്ന് എഴുതിയതാ. സോറി." അത് പറഞ്ഞു തീരുമ്പഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 
"ദേ പെണ്ണേ, കരയാനാണ് ഭാവം എങ്കിൽ ഞാൻ ഇപ്പോൾ എന്റെ ഫോൺ എടുത്ത് തോണ്ടിക്കൊണ്ടിരിക്കും. അത് വേണോ? എന്റെ വാവാച്ചീ, നിന്റെ സങ്കടങ്ങൾ കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്. അപ്പോൾ അത് നീ എന്നോട് തന്നെ അല്ലേ പറയേണ്ടത്. എങ്കിലല്ലേ എനിക്കെന്റെ വാവാച്ചിയെ പൂർണ്ണമായി മനസ്സിലാക്കി സ്നേഹിക്കാൻ കഴിയൂ. ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലെങ്കിൽ പിന്നെ ജീവിതം എന്തിനു കൊള്ളാമെടി മണ്ടൂസെ." എന്നും പറഞ്ഞ് അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ അവളുടെ കണ്ണുകൾ മെല്ലെ തുടച്ചു കൊടുത്തു. അവന്റെ ആ സ്നേഹ മധുരിമയേറിയ വാക്കുകളും നോട്ടങ്ങളും കൊണ്ടവളുടെ മനസ് നിറഞ്ഞ് അത് അവളുടെ മുഖത്ത് പുഞ്ചിരിയായി പ്രതിഫലിച്ചു. 
"ഇനി എന്റെ വാവാച്ചി ആ കൈ ഒന്നു കാണിച്ചേ. ഇക്ക ഈ മരുന്ന് പുരട്ടി കെട്ടിത്തരാം." അവൾ ആ നിറഞ്ഞ പുഞ്ചിരിയോടെ തന്നെ തന്റെ കൈവിരലിനെ അവനു നേരെ നീട്ടി. 
"അല്ലെങ്കിലും നയത്തിലൂടെ ശാസിച്ച് അനുസരിപ്പിക്കുന്ന എന്റെ ഉപ്പാന്റെ അതേ സ്വഭാവം തന്നെയാ ഷാഫിക്കാക്കും." 
"ഹ ഹ ഹ.. ഇനി നിന്റെ ഉപ്പാന്റെ ആ കഷണ്ടിത്തല കൂടി എനിക്കുണ്ടെന്ന് നീ പറയുമോടി വാവാച്ചി." 
"ദേ ഷാഫിക്ക!" അവന്റെ കളി നിറഞ്ഞ സംസാരം ഓർത്ത് പിന്നെ അവളും ചിരിച്ചു. അവനു നേരെ നീട്ടിയ വിരലുകളെ അവൻ ഒരു വെള്ളത്തുണിക്കഷ്ണം എടുത്ത് മുറിവിലെ ഈർപ്പം തുടച്ചെടുത്തു കൊണ്ടിരുന്നു. "ആഹ്!" അതിനിടയിൽ പെട്ടെന്നവൾ കൈ പുറകിലേക്ക് വലിച്ചു. 
"എന്ത് പറ്റി വാവാച്ചി, നീറ്റലുണ്ടോ?" 
"ഉം" അവൻ അവളുടെ ആ കൈ വീണ്ടും മുന്നിലേക്ക് പതിയെ വലിച്ചു. 
"സാരല്യ, ഇനി എന്റെ വാവച്ചിയെ ഈ ഇക്ക വേദനിപ്പിക്കില്ല. ഈ നീറ്റൽ ഇപ്പോൾ പോവും." അവൻ ആ വിരൽ അവന്റെ വായോട് അടുപ്പിച്ച്, അവളുടെ കണ്ണുകളിലേക്ക് മാത്രം നോക്കി പതിയെ വിരലിലെ ആ മുറിവിലേക്ക് ഊതി. അവന്റെ മൃതു നിശ്വാസത്തിന്റെ കുളിർക്കാറ്റേറ്റ് പതിയെ അവളുടെ രണ്ട് കണ്ണുകളുമടഞ്ഞു. 
"ഇപ്പോൾ നീറ്റൽ കുറവുണ്ടോ വാവാച്ചി?" 
"ഉം" അടഞ്ഞ അവളുടെ കണ്ണുകളിൽ നിന്നും ഇമവെട്ടാതെ അവളെ നോക്കി പുഞ്ചിരിച്ച് അവൻ പതിയെ മുറിവിൽ മരുന്നു പുരട്ടി. പിന്നെ ഒരു തുണി കഷ്ണം കൊണ്ട് അതിനെ പൊതിഞ്ഞു കെട്ടി വെച്ചു. 
"നീറ്റൽ പോയോ വാവാച്ചി?" അവളുടെ അടഞ്ഞ കണ്ണുകളെ നോക്കിക്കൊണ്ട് ഒരു കള്ളച്ചിരിയോടെ ആ കൈ അവന്റെ ഉള്ളം കയ്യിലെടുത്ത് മൃദുവായി തടവിക്കൊണ്ട് തന്നെ ചോദിച്ചു. 
"ഉം" 
"എങ്കിൽ വാവാച്ചി കണ്ണ് തുറക്കല്ലേ, ഇക്ക ഒരു സൂത്രം കാണിക്കാവെ." 
"ഉം" അങ്ങനെ നമ്മുടെ കഥാനായകൻ നമ്മുടെ കഥാനായികയുടെ അടഞ്ഞ മിഴികളിൽ ഇമവെട്ടാതെ നോക്കിക്കൊണ്ട് അവളുടെ കൈ പതിയെ മൃദുവായി തടവിക്കൊണ്ട് തന്റെ ചുണ്ടുകൾക്ക് അടുത്തേക്ക് പതിയെ അടുപ്പിച്ചതും, "കി.. കീ.. കികീ.., കി കീ....." 
"ദേ ഇക്കാ.. ഉമ്മറത്ത് ആരോ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഒരു ബൈക്കിന്റെ ഹോൺ കേൾക്കുന്നു." പെട്ടെന്ന് അവൾ തന്റെ കൈ അവനിൽ നിന്നും പിറകിലേക്ക് വലിച്ച് കൊണ്ട് പറഞ്ഞു. അപ്പോഴാണ് രണ്ടുപേരും സ്ഥലകാല ബോധം വീണ്ടെടുത്തത്. 
"നാശം! ആരാ ഈ നേരത്ത്?" 
"ഹ ഹ ഹ.. ഹ ഹ ഹ...." അവന്റെ നിരാശയും നീരസവും നിറഞ്ഞ മുഖഭാവം കണ്ട് അവൾ പൊട്ടി പൊട്ടി ചിരിച്ചോണ്ടിരുന്നു. 
"നീ ചിരിക്കെടി ചിരിക്ക്.. കള്ളി കത്തെഴുത്തുകാരി വാവാച്ചീ." 
"ഹ ഹ ഹ.. ഹ ഹ ഹ.." അപ്പോഴാണ് അവൾ കയ്യിലെ മുറിവിൽ അവൻ കെട്ടിക്കൊടുത്ത കെട്ടിനെ നോക്കിയത്. 
"ഇതെന്താ ഷാഫിക്ക, എന്റെ വിരലിൽ കോഴിമൊട്ടയുടെ തോട് കമഴ്ത്തി വെച്ചതാണോ?" 
"ആ ഇനി ഇപ്പോൾ അത് പറഞ്ഞോ, എന്റെ ഒരു ഡബിൾ മുണ്ട് ചീന്തിയാ മുറിവ് കെട്ടാൻ ഞാൻ തുണിക്കഷ്ണം എടുത്തത്." 
"എന്നാലും എന്റെ പാവം വിരലിനോട് ഇത്രേം വലിയ ദുഷ്ടത്തരം ചെയ്യണോയ്ന്ന ഷാഫിക്ക?" 
"ദുഷ്ടത്തരം ചെയ്തത് നിന്റെ ഉപ്പാന്റെ മരുമോന്റെ കെട്യോൾ." 
"ഷാഫിക്കാ...." 
"ഹ ഹ ഹ ... അപ്പോൾ എന്റെ വാവച്ചിടെ തലയിലെ ട്യൂബ് ലൈറ്റ് ഫ്യൂസ് ആയിട്ടില്ല ലെ." അവനെ നോക്കി ചിണുങ്ങി ഇരിക്കുന്ന അവളുടെ തലക്കൊരു ചെറിയ കൊട്ടു കൊടുത്തുകൊണ്ട് അവൻ പറഞ്ഞു. 
"ഹും! വല്യ കാര്യായി പോയി. ഇരുന്ന് കിന്നരിക്കാതെ ആരാ വന്നതെന്ന് പോയി നോക്ക് ഇക്ക." 
"ഉത്തരവ് മഹാറാണി വാവാച്ചി." എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് അവളുടെ മുന്നിൽ കളിയായി കൈ വണങ്ങി എണീറ്റ് പോയ അവൻ തുറന്ന് കിടന്നിരുന്ന ഉമ്മറ വാതിലിലൂടെ പുറത്തേക്ക് നോക്കി. 
"എന്റെ വാവാച്ചീ.., അത് നമ്മുടെ വീട്ടിലേക്ക് ആരും വന്നതൊന്നും അല്ലായിരുന്നു. അത് നമ്മുടെ നേരെ മുന്നിലുള്ള വീട്ടിലെ ഗേറ്റിനു മുന്നിൽ ബൈക്കിലിരുന്ന് ആ അച്ചായൻ അയാളുടെ ബീവി ഗേറ്റ് തുറന്ന് കൊടുക്കാൻ വേണ്ടി ഹോൺ അടിക്കുന്നതാ." 
"സോറി ഇക്ക." 
"ഉം അത് സാരല്യ. ആ പെമ്പറന്നോള് ആ ഗേറ്റ് ഒന്ന് വേഗം തുറന്ന് കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ വല്ലോം ഉണ്ടാവുമായിരുന്നോ. അതിനെങ്ങനാ കണ്ടവരുമായിട്ട് കമന്റി ഇരിക്കുവായിരിക്കും. അച്ചെങ്ങായിക്ക് ഹോൺ അടിക്കുന്നതിന് പകരം 'ബ ബ ബ..' എന്ന് അകത്തോട്ട് നോക്കി വിളിച്ചാൽ മതിയായിരുന്നു. എങ്കിലാ അനിയൻ ചെക്കൻ വല്ല പിടകളും ആണെന്ന് കരുതിയെങ്കിലും അകത്ത് നിന്ന് ചാടി എണീറ്റ് പുറത്ത് വന്നേനെ." 
"ഹ ഹ ഹ.. എന്റെ പൊന്നാര ഷാഫിക്ക, അവരെ ഇങ്ങനെ നിന്ന് ട്രോളാതെ ആ കതകടച്ചിങ് പോന്നേക്ക്." നമ്മുടെ കഥാനായകന്റെ രോഷവും അമർഷവും നിലക്കാതായപ്പോൾ കഥാനായിക അനുനയിപ്പിക്കാൻ ശ്രമിച്ചോണ്ടിരുന്നെങ്കിലും അവന്റെ നിഷ്കളങ്ക ഭാവം അവളിൽ ചിരി നിലനിർത്തിക്കൊണ്ടിരുന്നു. 
"അതാ നല്ലത്." എന്നും പറഞ്ഞ് അവൻ കതകടച്ചു കുറ്റിയിട്ടു.
'ഇത്താ... ഇത്താ..' "എന്റെ റബ്ബേ, ഇനിയാരാ അടുക്കള വാതിലിൽ വന്ന് മുട്ടി വിളിക്കുന്നത്?" 
"നമ്മുടെ മോള് ഉച്ചയ്ക്ക് ഉറക്കാൻ കിടത്തിയിടത്ത് നിന്ന് ആദിചേച്ചിയുടെ അടുത്തേക്ക് പോവുകയാണെന്നും പറഞ്ഞ് ഇവിടുന്ന് ഇറങ്ങിയോടിയതായിരുന്നു. ആദി നമ്മുടെ മോളെ കൊണ്ടു വന്നാക്കാൻ വന്നതാവും. ഞാൻ ആ കതക് തുറന്ന് കൊടുത്ത് നിങ്ങടെ അനിയത്തിക്ക് ആരോഗ്യ പ്രശ്നം ഉണ്ടാക്കാൻ ആ ഉന്നക്കായയും എടുത്ത് കൊടുത്തിട്ട് വരാം." അവൾ അവനെ കിട്ടിയ അവസരം പ്രയോജനപ്പെടുത്തി വീണ്ടും കളിയാക്കി ചിരിച്ചു. 
"ശവത്തിൽ കുത്താതെടി. എന്നാലും അതല്ല വാവാച്ചി, ഇവിടെ ഇത്രയും കട്ടുറുമ്പുകൾ ഉണ്ടെന്ന് ഞാൻ ഇന്നാടി അറിയുന്നത്." അവൻ തലയിൽ കയ്യും വെച്ച് സോഫയിൽ ഒറ്റയിരിപ്പ് ഇരുന്നു. 
"ഹ ഹ ഹ.. ഹ ഹ ഹ.. ഇനി അതും ആലോചിച്ച് ഇരിക്കാണോ? കുളിക്കുന്നില്ലേ?" 
"ശരിയാടി! ഇനി അത് ആലോചിച്ചിട്ട് എന്തിനാ. വരാനുള്ള ആദിയും അച്ചായനും ഒന്നും വഴിയിൽ തങ്ങിയില്ലല്ലോ! കുളിച്ചിട്ടു വരാം. എന്റെ വാവാച്ചി പോവുമ്പോൾ ആ എഫ്.എം ഒന്ന് ഓൺ ചെയ്തിട്ട് പൊയ്ക്കോ. ഇനി പുറത്ത് നിന്ന് ഒരു ശബ്ദം വീടിനകത്ത് ഇന്ന് കേട്ടുപോവരുത്." 
"ഹ ഹ ഹ.." "നിന്ന് ചിരിക്കാതെ പോയി മോൾക്ക് കതക് തുറന്ന് കൊടുക്കെടി മണ്ടൂസ് വാവാച്ചീ." എന്നും പറഞ്ഞ് കൗശലത്തിൽ അവൾക്കൊരു ഫ്ലയിങ് കിസ്സ് ഒക്കെ പറത്തി വിട്ടുകൊടുത്ത് അവളത് കഷ്ടപ്പെട്ട് എത്തിപ്പിടിച്ചതും നോക്കി നിന്ന് പ്രസന്ന വദനനായി നമ്മുടെ കഥാനായകൻ കുളിക്കാൻ പോയി. നാണം കൊണ്ട് മുഖം തുടുത്ത നമ്മുടെ കഥാനായികയാണെങ്കിൽ റേഡിയോ ഓൺ ചെയ്ത് മുഖത്ത് ഒരു കള്ളച്ചിരിയും വരുത്തി അടുക്കളയിലേക്കും പോയി. വാതിൽ തുറന്ന് മോളെ അകത്ത് കയറ്റി, ആദിക്ക് ഉന്നക്കായയും എടുത്ത് കൊടുത്ത് രണ്ടു കുശലാന്വേഷണങ്ങൾ എല്ലാം പരസ്പരം പങ്കുവെച്ച് പിന്നെ യാത്ര പറഞ്ഞ് അടുക്കള വാതിലടച്ച് കുറ്റിയിട്ടു. അങ്ങനെ യേശുദാസിന്റെ ആലാപന സൗകുമാര്യത്തോടൊപ്പം ആ കതകും നമുക്ക് മുന്നിൽ അടഞ്ഞിരിക്കുകയാണ് ചെങ്ങായിമാരേ.. അടഞ്ഞിരിക്കുകയാണ്.!
'ഹൃദയം കൊണ്ടെഴുതുന്ന കവിത.. 
പ്രണയാമൃതം അതിൻ ഭാഷ.. 
അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ.. 
അക്ഷരത്തെറ്റു വരുത്താതിരുന്നാൽ.. 
അത് മഹാകാവ്യം..
ദാമ്പത്യം ഒരു മഹാ കാവ്യം!'

അല്ല ചെങ്ങായിമാരെ ഇനി എന്ത് കാണാൻ നിക്കാണ്, മൂപ്പരും മൂപ്പത്തിയും വാതിലടച്ചു കുറ്റിയിട്ടത് കണ്ടീലെ.. ഇനിയെങ്കിലും ഒളിഞ്ഞുനോക്കാതെ അവനാന്റെ കുടീല് പൊയ്ക്കാണീ.. നമ്മള് വണ്ടി വിട്ട് ട്ട.. പിന്നെ ഒരു കാര്യം, പോണ പോക്കിൽ കണ്ടോൻറെ പെരേലൊന്നും എത്തിപ്പാളി നോക്കാണ്ട് അവനാന്റെ കുടീൽക്ക് തന്നെ പോണേ.. പറഞ്ഞത് മനസ്സിലായീലെ കുട്ട്യോളേ.. GO TO UR HOUSES..!
ശുഭം.!



സൗദ ബിൻത് ബഷീർ

നന്ദൂട്ടിയുടെ 'അമ്മ

ഇന്നലെ ഉറക്കളച്ച് എന്തൊക്കെയോ എഴുതിയിരുന്നു. രാവിലെ എണീറ്റ് ചായ കുടിക്കാനെടുത്തപ്പഴാ അതിനെക്കുറിച്ചോർത്തത്. ചുമ്മാ അതൊന്ന് എടുത്ത് വായിച്ച് നോക്കി. ഉയ്യോ ദാരിദ്ര്യം!!!
'രണ്ടാം തരം വരെ പഠിച്ചത് അച്ഛന്റെ തറവാട് വീട്ടിൽ നിന്ന്. അവിടെ അടുത്തുള്ള എൽ.പി.സ്‌കൂളിൽ. സാമാന്യം തരക്കേടില്ലാതെ പഠിക്കുന്ന ക്ലാസ്സിലെ നല്ല ഒരു കുട്ടി. അധ്യാപകർക്കൊക്കെ പ്രിയപ്പെട്ട വിദ്യാർത്ഥി. ആ രണ്ട് വർഷത്തെ വിദ്യാഭ്യാസ കാലത്തോടെ അച്ഛന്റെ നാട്ടിലെ എന്റെ നല്ല ദിനങ്ങളും, അച്ഛന്റെ തറവാടും, നാട്ടിലെ കൂട്ടുകാരെയും, സ്കൂളിലെ എന്റെ കൂട്ടുകാരെയും, എന്നെ നിലത്തും തലയിലും വെക്കാതെ എന്റെ അച്ഛനേക്കാളേറെ സ്നേഹം തന്ന് കൊണ്ടുനടന്ന പെൺമക്കളില്ലാത്ത വല്യച്ഛനേയും കുടുംബത്തേയും ആ തറവാട്ടിൽ തനിച്ചാക്കി എന്നെ അവിടുന്ന് അമ്മയ്ക്കും അനിയനും ഒപ്പം അമ്മയുടെ വീട്ടിലേക്ക് പറിച്ച് നട്ടു. പ്രായം ഇത്ര ഒക്കെ ആയിട്ടും എനിക്ക് മറക്കാനാവാത്ത വേർപാടിന്റെ വേദനയാണ് ആ പറിച്ച് നടൽ. അമ്മയുടെ വീട്ടിൽ പുതിയ കുടുംബാന്തരീക്ഷം, പുതിയ കുടുംബാംഗങ്ങൾ. ഒന്നിനോടും ആരോടും ആദ്യമാദ്യം പൊരുത്തപ്പെടാൻ എനിക്കായില്ല. പിന്നീട് സ്കൂൾ അവധി കഴിഞ്ഞു സ്കൂൾ തുറന്നു. പുതിയ നാട്, പുതിയ സ്കൂൾ, പുതിയ ക്ലാസ് മുറി, പുതിയ സഹപാഠികൾ, പുതിയ അധ്യാപകർ, ആ സ്കൂളിൽ ഞാനും പുതിയത്. മുൻപായിരുന്നെങ്കിൽ വല്യച്ഛന്റെ കയ്യും പിടിച്ച് കണ്ടതെല്ലാം വാങ്ങിപ്പിച്ച് സ്കൂളിൽ എത്തി ക്ലാസിൽ ബെഞ്ചിൽ കൊണ്ടിരുത്തിയെ വല്യച്ഛൻ സ്കൂളിന് പുറത്ത് പോവൂ. പക്ഷെ ഇവിടെ എനിക്കായിരുന്നു വല്യച്ഛന്റെ റോള്. അനിയനും, അമ്മയുടെ സഹോദരങ്ങളുടെ മക്കളും എന്നോടൊപ്പം സ്കൂളിൽ ചേർന്ന് വരുന്നുണ്ട്. അവരിൽ മൂത്തത് ഞാൻ ആയോണ്ട് അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുക എന്ന ചുമതലയും എനിക്കുണ്ടായിരുന്നു. അങ്ങനെ ഞാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് തുടങ്ങി. ഞാൻ രൂപ ഭംഗിയിൽ ഒരു ശരാശരി സൗന്ദര്യം പോലും ഇല്ലാത്ത കുട്ടിയായിരുന്നത് കൊണ്ടാവാം സ്കൂളിൽ എനിക്ക് ഒത്തിരി ഇരട്ടപ്പേരുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൂട്ടുകാരും കുറവായിരുന്നു. വീട്ടിൽ ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടാനായിരുന്നു ഇഷ്ടം. ചെറിയ കാര്യങ്ങൾക്ക് പോലും കരയും. വര്ഷത്തിലോ വര്ഷങ്ങളിലോ വിരുന്നുകാരനെ പോലെ വന്നു പോവുന്ന അച്ഛനോട് പോലും സംസാരിക്കാൻ പേടിയായിരുന്നു. ഒരുപക്ഷെ മുൻപ് വല്യച്ഛനിൽ നിന്ന് കിട്ടിയിരുന്ന സ്നേഹവും പരിഗണയും മാതാപിതാക്കളിൽ നിന്നും കിട്ടുന്നില്ല എന്ന എന്റെ ചിന്തയും, വേദനയും ആയിരിക്കണം തനിച്ചിരിക്കാനും എന്നിലേക്ക് മാത്രമായി ഒതുങ്ങാനും എന്നിൽ കാരണമായിരുന്നത് . അധ്യാപകർക്ക് ഞാൻ ഇവിടെയും പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു. എന്റെ അധ്യാപകരായിരുന്നു എന്നിലെ കഴിവുകളെയും വിജ്ഞാനത്തേയും പ്രോത്സാഹിപ്പിച്ചതും എനിക്ക് വേണ്ട പ്രചോദനവും ആത്മവിശ്വാസവും തന്നതും. അവരില്ലായിരുന്നെങ്കിൽ ഞാൻ ഇന്നും ഒന്നും ആവില്ലായിരുന്നു.'
എന്ത് തൊലിഞ്ഞ എഴുത്താണെന്റമ്മോ!!! ഈ കുഴിവെട്ടി മൂടി ആത്മശാന്തി കിട്ടിയ ഭൂതകാലത്തിനെങ്ങനെ ഇപ്പോ ഒരു പുനർജന്മമുണ്ടായെന്നാ ഞാൻ ഓർക്കുന്നത്.
"ആരതീ, ദേ ബാബുവും മോളും റെഡി ആയി നിൽക്കുന്നു. നീ റെഡി ആയില്ലേ പോവാൻ? സ്കൂളിൽ നിന്ന് ഹെഡ് മാഷ് വിളിച്ച് സമയം വീണ്ടും ഓർമ്മപ്പെടുത്തിയിരുന്നു".
ഇപ്പഴാ കാര്യം പിടികിട്ടിയത്, പഠിച്ച സ്കൂളിൽ ഇന്നെനിക്ക് ഒരു സ്വീകരണം ഉണ്ട്. അതിന്റെ ഭാഗമായുള്ള കുത്തിപ്പൊക്കലാ ഇന്നലെ ഈ സംഭവിച്ചത്.
"അമ്മേ, ഞാനിതാ റെഡിയാവാൻ തുടങ്ങുവാ, ഇപ്പോ ഇറങ്ങാന്ന് പറയൂ".

ബാബുവും മോളും എന്നെ കാത്തിരുന്ന് ക്ഷമ നശിച്ചിരുന്നു. ഞാൻ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കാതെ റെഡിയായി വന്ന് വേഗം ഭക്ഷണം കഴിച്ച് കാറിൽ കയറി ഇരുന്നു.
"രണ്ടുപേരും എന്റെ കൂടെ വരുന്നില്ലേ ആവോ?" എന്റെ ചോദ്യം കേട്ടതും മോളുടെ മുഖത്ത് ഗൗരവം. ബാബുവാണെങ്കിൽ എന്ത് ചെയ്യണം എന്ന മട്ടിൽ മോളെ നോക്കുകയും ചെയ്തു. അതിനുള്ള മറുപടിയെന്നോണം
"വാ, വന്ന് വണ്ടി എടുക്ക്. കൊണ്ടുപോയി വിട്ടേക്കാം." മോള് ബാബുവിനോട് ആ ഗൗരവത്തിൽ തന്നെ കൽപ്പിച്ചു.
"ഓകെ മാഡം, മാഡം കൂടി വന്ന് കയറിയാൽ എനിക്ക് വണ്ടിയെടുക്കായിരുന്നു." ബാബുവിന്റെ കുസൃതി നിറഞ്ഞ സംസാരം കേട്ട ഉടൻ മോള് ചിരിച്ചോണ്ട് കാറിൽ കയറി ഇരുന്നു. ഉടനെ ബാബു കാർ സ്റ്റാർട്ടാക്കി വിടുകയും ചെയ്തു. അപ്പഴും രണ്ടുപേരും എനിക്ക് മുഖം തരാതെ ഇരിപ്പായിരുന്നു. ആ സമയത്താണ് ആലോചനയിൽ ഹരിമാഷിനെ കുറിച്ച് ഞാൻ എന്താ ഇന്നലെ എഴുതിയതിൽ ഒന്നും ചേർക്കാതിരുന്നത് എന്ന് ഓർത്തത്.

എന്റെ ജീവിതത്തിലെ ഒരു വസന്ത കാലഘട്ടമായിരുന്നു ഹരിമാഷിനെ കണ്ടുമുട്ടിയ ആ അഞ്ചു വർഷങ്ങൾ.അമ്മയുടെ നാട്ടിൽ അച്ഛൻ സ്വന്തമായി ഒരു വീട് വെച്ച താമസം മാറിയ സമയത്താണ് ഹരിമാഷിനെ പരിചയപ്പെടുന്നത്. ഹരിമാഷും അച്ഛനും അമ്മയും ഒരു സഹോദരിയും അടങ്ങുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടെ പുതിയ വീടിന്റെ അയൽക്കാർ. ഹരിമാഷ് അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.ഞാൻ അന്ന് ഹൈസ്കൂളിലും. ഹരിമാഷ് എല്ലാവരുമായും പെട്ടെന്ന് കൂട്ടാവുന്ന ആളായിരുന്നു. ആർക്കും എന്ത് സഹായത്തിനും മാഷ് എപ്പഴും റെഡിയായിരുന്നു. നല്ലൊരു സംസാരപ്രിയൻ. എന്തുകൊണ്ടും മാന്യനായ നല്ല ഒരു ചെറുപ്പക്കാരൻ. അതുകൊണ്ടാവാം അമ്മ ഹരിമാഷോട്‌ എനിക്ക് ട്യൂഷൻ എടുത്ത് കൊടുക്കാവോ എന്ന് ചോദിച്ചത്. അത് വരെ ഒരു വിഷാദരോഗി ഔട്ട്ലുക്കുള്ള എന്നെ മാറ്റിയെടുക്കണം എന്ന വാശി കൊണ്ടാവണം മാഷ് ആ അഭ്യർത്ഥന നിരുപാധികം സ്വീകരിച്ചു. അന്നുമുതൽ തന്നെ വൈകുന്നേരങ്ങളിൽ ഞാൻ ഹരിമാഷിന്റെ വീട്ടിൽ ട്യൂഷന് പോയിത്തുടങ്ങി. അങ്ങനെയാണ് അന്ന് വരെ ഹരിയേട്ടനായിരുന്ന മാഷ് എനിക്ക് ഹരിമാഷ് ആയത്. ഞാനും മാഷും ഒന്നിച്ചിരുന്നാ പഠിച്ചിരുന്നത്. അതുകൊണ്ട് ട്യൂഷൻ എന്ന് പറയാൻ പറ്റില്ല. ഞങ്ങളുടേത് കംപയിന്റ് സ്റ്റഡി ആയിരുന്നെന്ന് പറയാം. എന്റെ സംശയങ്ങൾ എല്ലാം തീർത്ത് മാഷ് എന്നെ പഠിപ്പിക്കും. പിന്നെ ഞങ്ങളുടെ പഠനം കഴിഞ്ഞ് മാഷ് ഓരോന്ന് സംസാരിച്ചോണ്ടിരിക്കും. ഭക്ഷണം കഴിച്ചു കിടക്കാറാവുമ്പോൾ അമ്മ എന്നെ വന്ന് വിളിക്കാറായിരുന്നു പതിവ്. പിന്നെ പിന്നെ ഞാനും മാഷിനോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി. പിന്നീട്ട് മാഷിന്റെ വീട്ടുകാരോടും സംസാരിച്ച് കൂടുതൽ കൂട്ടായി. അങ്ങനെ അങ്ങനെ നാട്ടിലും പരിസരത്തും സാമാന്യം നല്ല പരിചയക്കാരായി എനിക്കും. എങ്കിലും ഹരിമാഷിന്റെ കൂടെയുള്ള നിമിഷങ്ങളും ആ കംപയിന്റ് സ്റ്റഡിയും എല്ലാമായിരുന്നു എനിക്ക് ഏറെ പ്രിയപ്പെട്ടത്. ഞങ്ങൾ അവിടെ ചെന്ന അടുത്ത വർഷത്തിലായിരുന്നു ഹരിമാഷിന്റെ പെങ്ങളുടെ വിവാഹം. മാഷിന്റെ അച്ഛൻ എവിടുന്നൊക്കെയോ ആരോടൊക്കയോ കാഷ് കടം വാങ്ങിയാണ് പെങ്ങളെ കെട്ടിച്ചു വിട്ടത്. മാഷ് പകൽ പകുതി സമയം പഠനവും അതിനു ശേഷം അടുത്തൊരു ട്യൂഷൻ സെന്ററിൽ കുട്ടികൾക്ക് ട്യൂഷനും എടുത്തായിരുന്നു ജീവിച്ചിരുന്നത്. ട്യൂഷൻ എടുത്ത് കിട്ടുന്ന കാഷ് കൊണ്ടായിരുന്നു കുടുംബത്തിലെ ചെലവും മാഷിന്റെ പഠനവും നടന്നിരുന്നത്. പെങ്ങൾ വീട്ടിൽ വന്ന് ബാക്കി കൊടുക്കാനുള്ള സ്വർണത്തിന്റെയും പണത്തിന്റെയും കണക്ക് പറയുമ്പോഴും, അച്ഛൻ അച്ഛന്റെ ബാധ്യതകളുടെ കണക്ക് പറയുമ്പോഴും മാഷ് എന്നെ നോക്കി ചിരിച്ചോണ്ട് പറയും "ആരതിക്കുട്ടി ഇതൊന്നും കേട്ട് തെറ്റിദ്ധരിക്കണ്ട. അവർക്കൊക്കെ എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്നും, എനിക്ക് നാളെ ഒരു നല്ല ജോലി കിട്ടുമെന്നും അത് കഴിഞ്ഞ് ഈ ബാധ്യതകളൊക്കെ തീർക്കുമെന്നും ഇവർക്കൊന്നും അറിയില്ലല്ലോ ലെ ആരതിക്കുട്ടീ" എന്നും ഒക്കെ എന്നോട് പായാരം പറയും. മാഷിന്റെ നിഷ്കളങ്കമായ ആ പായാരം പറച്ചിൽ കേട്ട് അന്ന് എനിക്ക് മാഷെ നോക്കി പുഞ്ചിരിച്ച് തലയാട്ടാനേ സാധിച്ചിരുന്നുള്ളു. ആശ്വാസവാക്കുകൾ തിരിച്ച് ഞാൻ പറഞ്ഞിരുന്നില്ലെങ്കിലും അന്ന് ഞാൻ മാഷിനൊരു ആശ്വാസമായിരുന്നിരിക്കണം.

അങ്ങനെ ഞാൻ പത്താംതരം പാസ്സായി ഹയർസെക്കണ്ടറി ആയി. ഹരി മാഷ് പി.ജിയും ആയി. എങ്കിലും പഠിത്തം അപ്പഴും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞാനും ഹരിമാഷും സന്തോഷങ്ങളും സങ്കടങ്ങളും കുസൃതികളും തമാശകളും ഒപ്പം വിജ്ഞാനവും പരസ്പരം പങ്കുവെച്ച് ഞങ്ങൾ കൂടുതൽ നല്ല കൂട്ടുകാരായി. പരസ്പരം നല്ല സപ്പോർട്ടും ആയി എന്തിനും. അതിനിടക്ക് എപ്പഴോ എനിക്ക് ഹരിമാഷിനോട് തോന്നിയ പ്രണയം ഞാൻ തുറന്ന് പറഞ്ഞെങ്കിലും എന്റെ പ്രായത്തിന്റെ പക്വതയില്ലായ്മയിൽ തോന്നിയ ഒരു വെറും മോഹമായി കരുതി മാഷ് അതിനു ഒരു പരിഗണനയും തന്നില്ല. എന്നിൽ നിന്നും അങ്ങനെ ഒരു പെരുമാറ്റം പോലും സംഭവിക്കാത്ത രീതിയിൽ മാഷ് പിന്നീട് എന്നോട് ഇടപഴകിയിരുന്നത്. അങ്ങനെ തിരിച്ച് ഞാനും അങ്ങനെ പഴയപടി തന്നെ ഇടപഴകി തുടങ്ങി. അങ്ങനെ എന്റെ ഹയർസെക്കണ്ടറി പഠനകാലം കഴിയുന്ന സമയത്ത് അച്ഛന്റെ നാട്ടിൽ അച്ഛന് കുടുംബസ്വത്തായി കിട്ടിയ സ്ഥലത്ത് വീട് വെക്കാൻ തീരുമാനിച്ച് അച്ഛൻ അത് നടപ്പിലാക്കി. എന്റെ പരീക്ഷ കഴിഞ്ഞ് വെക്കേഷനിൽ അന്നുണ്ടായിരുന്ന വീട് വിറ്റ് വീണ്ടും അച്ഛന്റെ നാട്ടിലേക്ക് ചേക്കേറി. അന്ന് തിരിച്ച് പോരും മുൻപ് ഹരിമാഷിനെ കണ്ട് ഞാൻ വീണ്ടും എന്റെ പ്രണയം തുറന്ന് പറഞ്ഞു. അത്രക്ക് ഇഷ്ടായിരുന്നു എനിക്ക് എന്റെ മാഷിനെ. മാഷിനെ പിരിയുക എന്നത് എനിക്കന്ന് ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നു. "ഇതൊക്കെ പ്രായത്തിന്റെ കുഴപ്പമാണ്. നിനക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കാതിരിക്കാൻ ഞാൻ ഒരു പൊട്ടാനൊന്നും അല്ല. പക്ഷെ നിന്നെ വേദനിപ്പിക്കാൻ എനിക്ക് ഇഷ്ടമല്ല. ഞാൻ എന്നും നിന്റെ ഒരു നല്ല സുഹൃത്തായിരിക്കും. നീ എന്നും എന്റെയും ഒരു നല്ല സുഹൃത്തായിരിക്കണം. ഇവിടുന്ന് പോയാലും നമുക്ക് നമ്മുടെ സൗഹൃദം നിലനിർത്തണം." എന്നും പറഞ്ഞ് മാഷ് എന്നെ യാത്രയാക്കി. ആ യാത്രാമൊഴി കേട്ട് കരഞ്ഞു പോരാനല്ലാതെ മറ്റൊന്നിനും എനിക്കന്ന് കഴിഞ്ഞില്ല.

അങ്ങനെ ഇടക്ക് മാഷ് വീട്ടിലെ ലാന്റ് ഫോണിലേക്ക് ബൂത്തിൽ നിന്നും വിളിച്ച് സംസാരിച്ചിരുന്നു. ആ സമയത്ത് അവസാനം ഞങ്ങൾ വിളിച്ച് സംസാരിച്ചിരുന്നത് മുതൽ വിളിക്കുന്ന അന്ന് വരെയുള്ള കാര്യങ്ങൾ സംസാരിക്കും. ഞാൻ ഡിഗ്രിക്ക് ചേർന്ന കാര്യവും, ക്ലാസ്സിലെ പുതിയ കൂട്ടുകാരെ പറ്റിയും, പഠനത്തെ പറ്റിയും, സംശയങ്ങളും ഒക്കെ ഞങ്ങൾ സംസാരിക്കും. മാഷ് ആണെങ്കിൽ പി.സ്.സി പരീക്ഷകളും, പോലീസ് ടെസ്റ്റുകൾ എഴുതിയ കാര്യങ്ങളെ കുറിച്ചും, സ്ഥിരമായി ഒരു ജോലി തരപ്പെടാത്തതിനെ കുറിച്ചൊക്കെ പറയുമായിരുന്നു. അതിന്റെ ഒക്കെ ഇടക്ക് ഞാൻ മാഷിനോടുള്ള എന്റെ പ്രണയത്തിൽ മാറ്റമൊന്നുമില്ലെന്ന് ഓർമ്മിപ്പിക്കാനായി ഓരോന്ന് ഞാൻ മുള്ളും മുനയും വെച്ച് പറയുമ്പഴേക്ക് മാഷ് ഫോൺ കട്ട് ചെയ്ത് പോവാറായിരുന്നു പതിവ്. മാഷ് ഒഴിഞ്ഞു മാറിയിരുന്നെങ്കിലും മാഷിനോടുള്ള എന്റെ പ്രണയം നാൾക്കുനാൾ വർധിച്ച് വരികയായിരുന്നു.

എൻറെ ഡിഗ്രി രണ്ടാം വർഷ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്തൊരിക്കൽ ഹരിമാഷ് എന്നെ വിളിച്ച് പറഞ്ഞു മാഷ് ഗൾഫിൽ പോവാണ്, ബാധ്യതകളൊക്കെ പെട്ടെന്ന് തീർക്കാൻ ഇപ്പോൾ ഗൾഫിൽ പോയെ പറ്റൂ എന്നും, ഇനി അവിടെ ചെന്നിട്ട് വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു. പിന്നീട് അവിടെ ചെന്ന് ജോലിക്ക് കയറി കോൺടാക്റ്റ് നമ്പർ ഒക്കെ ആയ ശേഷം മാഷ് വീണ്ടും ഇടക്ക് വിളിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം മാഷ് വിളിച്ചപ്പോൾ ജോലിയുടെ ബുദ്ധിമുട്ടും ശമ്പളത്തിന്റെ കുറവും താമസ സൗകര്യങ്ങളുടെ അപര്യാപ്തതകളും എല്ലാം പറഞ്ഞപ്പോൾ ഞാൻ വീണ്ടും എന്റെ ഉള്ള് തുറന്നു. മാഷ് എന്നെ വിവാഹം കഴിക്കുകയാണെങ്കിൽ ഈ ബുദ്ധിമുട്ട് വല്ലതും സഹിക്കണോ, എന്റെ അച്ഛൻ തരുന്ന കാശും സ്വർണ്ണവും കൊണ്ട് മാഷിന്റെ ബാധ്യതകൾ തീർക്കാമായിരുന്നെന്ന് ഞാൻ ഒരു നിർദ്ദേശം പറഞ്ഞത് മാത്രമേ ഇന്നും എനിക്ക് ഓർമ്മയിലുള്ളു. കൂടെ അതിനുള്ള മാഷിന്റെ പ്രതികരണവും. "ഞാൻ തന്നോട് എന്റെ ബാധ്യതകൾ തീർക്കാൻ പണമോ മറ്റോ ആവശ്യപ്പെട്ടോ? ഇല്ലല്ലോ? എനിക്ക് ആരുടേയും ഒരു ചില്ലിക്കാശും വേണ്ട. വെറുതെ തന്നാലും സ്വീകരിക്കില്ല. പിന്നെ നിനക്ക് എന്നോടുള്ള പ്രണയം കൊണ്ടാണ് ഇത് പറയുന്നത് എന്ന് എനിക്കറിയാം. ഞാൻ നിനക്ക് പല തവണ താക്കീത് തന്നതാ, നിന്റെ ആ ചിന്തയിൽ നിന്ന് ഒന്ന് പുറത്ത് വന്ന് എന്നെ ഒരു നല്ല സുഹൃത്തായി കാണാൻ. നീ എന്താ എന്നെ മനസ്സിലാക്കാത്തത്. നമ്മുടെ ഈ നല്ല സൗഹൃദം നഷ്ടപ്പെടുത്തല്ലേ ആരതീ. പ്ലീസ്. പ്രണയം ഒന്നും അല്ല ജീവിതം. ആദ്യം നീ നന്നായി പഠിച്ച് ഒരു നല്ല ജോലി ഒക്കെ നേടാൻ ശ്രമിക്ക്. അല്ലാതെ പ്രണയവും വിവാഹവും മാത്രം അല്ല ജീവിതം. ഇനി എന്ന് നിനക്ക് എന്നെ ഒരു നല്ല സുഹൃത്തായി കാണാൻ കഴിയുന്നോ അന്ന് നീ ഇനി എന്നെ കോൺടാക്ട് ചെയ്താൽ മതി" എന്ന് ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ മാഷിന് പറയാനുള്ളതെല്ലാം പറഞ്ഞ് മാഷ് ഫോൺ കട്ട് ചെയ്തു. മാഷ് ആദ്യമായിട്ടായിരുന്നു എന്നോട് അങ്ങനെ ദേഷ്യപ്പെട്ട് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ആവണം പിന്നെ ഒരിക്കലും മാഷ് എന്നെ വിളിച്ചില്ല. തിരിച്ച് ഞാനും മാഷിനെ വിളിച്ചില്ല.

എന്റെ ഡിഗ്രി കഴിഞ്ഞു. ഞാൻ LLBക്ക് ചേർന്നു. പഠിച്ച് ഒരു ജോലി വാങ്ങി മാഷിന്റെ മുന്നിൽ ചെന്ന് നിന്ന് ഇനിയെങ്കിലും എന്നെ കെട്ടാമോന്ന് ചോദിക്കണം എന്നുള്ള ഒരു വാശി ആയിരുന്നു അന്നെനിക്ക്. വീട്ടിൽ നിന്ന് കോളേജിലേക്ക് പോയി വരുന്നത് ബുദ്ധിമുട്ടായത് കൊണ്ട് ഞൻ കോളേജ് ഹോസ്റ്റലിൽ താമസമാക്കി. അങ്ങനെ ജോലി വാങ്ങണം എന്ന വാശിയിൽ തന്നെ പഠിച്ചു.അപ്പഴും മാഷ് എന്നെയോ ഞാൻ മാഷിനെയോ കോൺടാക്ട് ചെയ്തില്ല. അങ്ങനെ എന്റെ LLB പഠനം അവസാനിക്കാറാവുന്ന സമയത്ത് അമ്മയും അനിയനും അച്ഛന്റെ അടുത്ത് ഗൾഫിലേക്ക് വിസിറ്റിംഗിന് പോയിരുന്നു. അവര് പോയി തിരിച്ച് വരുമ്പോൾ അച്ഛൻ എനിക്ക് ഇന്റർനെറ്റ് ഒക്കെ ഉപയോഗിക്കാൻ പറ്റുന്ന ഒരു നല്ല ഫോൺ കൊടുത്തു വിട്ടു. അതിൽ ഞാൻ ആദ്യമായി എനിക്കൊരു ഫേസ്ബുക് അക്കൗണ്ട് തുറന്നു. എന്നിട്ട് ഞാൻ അതിൽ ആദ്യം തിരഞ്ഞു നോക്കിയത് എന്റെ ഹരിമാഷിനെ തന്നെയായിരുന്നു. ഇത്രയും നാൾ മിണ്ടാതിരുന്ന മാഷിനോട് പരിഭവങ്ങൾ പറഞ്ഞ് വീണ്ടും കൂട്ടുകൂടണം. എന്റെ പഠനം കഴിയാറായി. ഇനി എനിക്ക് തീർച്ചയായും ഒരു നല്ല ജോലി ലഭിക്കും, ഇനിയെങ്കിലും മാഷിന് എന്നെ കെട്ടാവോ എന്ന് ചോദിക്കാനൊക്കെ ആയിട്ടായിരുന്നു എന്റെ ആ തിരയൽ. എന്നാൽ മാഷിന്റെ പ്രൊഫൈൽ ഞാൻ കണ്ട നിമിഷം മാഷിന്റെ പ്രൊഫൈൽ ചിത്രം മാഷും മാഷിന്റെ നവവധുവും ഒരുമിച്ചുള്ള കല്യാണ ഫോട്ടോ ആയിരുന്നു. മാഷിന്റെ കല്യാണം കഴിഞ്ഞിട്ട് വെറും ഒരാഴ്ച്ച മാത്രേ ആയിട്ടുള്ളു എന്ന് എനിക്ക് മാഷിന്റെ ടൈംലൈനിൽ നിന്നും മനസ്സിലായി. അതെല്ലാം കൂടി കണ്ടത്തിന്റെയോ, അറിഞ്ഞതിന്റെയോ ഷോക്കിലാണെന്ന് തോന്നുന്നു എന്റെ കണ്ണിലാകെ ഇരുട്ട് പടരുന്നതായി എനിക്ക് തോന്നി. പിന്നെ ആരോടും മിണ്ടാതായി, ജലപാനം കഴിക്കാതായി, ക്ലാസ്സിനും പോവാതെ ഹോസ്റ്റൽ മുറിയിൽ തന്നെ ചിന്തിച്ചിരിപ്പായി. ആ ഇരിപ്പിനൊടുവിൽ ഞാൻ ഒരു ദിവസം ആത്മഹത്യക്ക് ശ്രമിച്ചു. എങ്കിലും ഇന്നുവരെയും മാഷിനെ ഒരിക്കലും കണ്ടുമുട്ടരുതായിരുന്നു എന്ന് എനിക്ക് തോന്നിയില്ല, കാരണം മാഷും മാഷിന്റെ ഓർമ്മകളും എന്നും എനിക്കൊരു ആശ്വാസമായിരുന്നു. എന്നിട്ടും ഞാൻ എന്തെ മാഷിനെ കുറിച്ചൊന്നും എഴുതിയില്ല.
"അമ്മേ, ദേ സ്കൂൾ എത്താറായെന്ന്." പെട്ടെന്നാണ് ഞാൻ മോളുടെ ശബ്ദം കേട്ട് ചിന്തയിൽ നിന്നും ഉണർന്നത്.
"അമ്മ നല്ലയാളാ, ഞങ്ങളെ തനിച്ചിരുത്തി അമ്മ ഒന്ന് മയങ്ങിയല്ലേ?" മോളുടെ പരിഭവമായിരുന്നു അത്.
"ഏയ്, ഇല്ല മോളേ. നിങ്ങൾ രണ്ടുപേരും എന്നോട് മിണ്ടാതെ ഗൗരവത്തിൽ ഇരിക്കല്ലായിരുന്നോ? അപ്പോൾ അമ്മ പഴയ കാര്യങ്ങൾ ഓർത്തിരിക്കായിരുന്നു."
"S.P. ഹരിനന്ദൻ I.P.S ആണല്ലേ സ്വീകരണ പരിപാടിയിലെ മുഖ്യ അഥിതി?" പെട്ടെന്നായിരുന്നു ബാബുവിന്റെ ചോദ്യം.
"അതെ, സ്വീകരണ പരിപാടി ഭാരവാഹികൾ വാട്സപ്പ് ചെയ്ത നോട്ടീസിൽ അങ്ങനെ ഞാനും കണ്ടു." എന്ന് ഞാൻ പറഞ്ഞു തീരും മുന്നേ ബാബു തുടർന്നു. "ആ S.P സാറിനെ കുറിച്ച് എല്ലാർക്കും നല്ല അഭിപ്രായമാണ്. അമ്മായി പറഞ്ഞു സാർ മുൻപ് നിങ്ങൾ താമസിച്ചിരുന്ന വീടിനടുത്ത് ആയിരുന്നെന്ന്." ബാബുവിന്റെ ആ അഭിപ്രായത്തിന് "ഉം" എന്ന് മൂളാനേ എനിക്ക് കഴിഞ്ഞുള്ളു.

ഞങ്ങൾ സ്കൂളിലെത്തി. സ്കൂൾ ഭാരവാഹികളും അധ്യാപകരും ഞങ്ങളെ സ്വീകരിച്ചു. എന്നെ അവർ വേദിയിൽ ഒരു ഇരിപ്പിടത്തിൽ ഇരുത്തി. അപ്പഴത്തേക്കും വേദിയിൽ എല്ലാവരും എത്തിയിരുന്നു. അവിടിരുന്ന് ഞാൻ എന്റെ മാഷിനെ കണ്ണോടിച്ചു ഒന്ന് നോക്കി. പക്ഷെ കണ്ടില്ല. കുറച്ചു കഴിഞ്ഞ് മൈക്കിലൂടെ പറയുന്നത് കേട്ടു 'ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അഡ്വക്കേറ്റും അതിലുപരി ഇത്തവണത്തെ മികച്ച ബ്ലോഗർ പുരസ്കാര ജേതാവുമായ അഡ്വക്കേറ്റ് ആരതി മേനോന് പൊന്നാടയണിയിക്കാനായി S.P. ഹരിനന്ദൻ I.P.Sനെ ക്ഷണിക്കുന്നു' എന്ന അന്നൗൺസ്‌മെന്റ് ഞാൻ കേട്ടത്. ഉടൻ ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് നിന്ന് ഞാൻ എന്റെ മാഷിനെ നാലുപാടും നോക്കി. വേദിയിലെ ഇരിപ്പിടങ്ങളിൽ ഒരറ്റത്തു നിന്നും എന്റെ മാഷ് പോലീസ് യൂണിഫോമിൽ ഒരു IPS ഓഫീസറുടെ പ്രൗഢിയിൽ നടന്നു വരുന്നത് ഞാൻ കണ്ണ് മിഴിച്ച് നോക്കി നിന്നു. ഞാൻ അവസാനമായി മാഷിനെ കാണുമ്പോൾ മാഷിന് ഇത്ര ശരീരം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോ ഉയരത്തിനൊത്ത ശരീരം. മീശ ഒന്നുകൂടി കട്ടി കൂടിയിരിക്കുന്നു. മാഷ് പഴയതിലും ചെറുപ്പം ആയത് പോലെ. മാഷ് ഒരുപാട് മാറിയിരിക്കുന്നു. മാഷ് അടുത്തെത്തുന്തോറും ഞാൻ നിശ്ചലമായിരിക്കുകയാണോ അതോ തളർന്ന് വീഴാൻ പോവുകയാണോ എന്നറിയാൻ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു ഞാൻ.
"ആരതിക്കുട്ടീ, നീ എന്താ ഇങ്ങനെ ഒരു നനഞ്ഞ കോഴിയെ പോലെ നിൽക്കുന്നത്? ഒന്ന് ഉഷാറായി നിൽക്കെടി." എന്ന് ഒരു പതിഞ്ഞ സ്വരം കേട്ട് പെട്ടെന്ന് ഞാൻ സ്വബോധം വീണ്ടെടുത്ത് നോക്കിയത് എന്നെ പൊന്നാടയണിക്കുന്ന ഹരിമാഷിന്റെ കണ്ണിലേക്കായിരുന്നു. ആ കണ്ണുകൾക്ക് ഇപ്പഴും ആ പ്രണയ വശ്യത ഉണ്ടോ? ആ എനിക്കറിയുന്നുണ്ടായിരുന്നില്ല ഒന്നും.
"നീ ഏത് ലോകത്താ ആരതിക്കുട്ടീ? പോവും മുന്നെ എനിക്ക് നിന്നെ ഒന്ന് കണ്ടു സംസാരിക്കണം. സമയം ഉണ്ടാവോ അതിന്?" മാഷിന്റെ ആ ചോദ്യം കേട്ടാണ് ഞാൻ മാഷിൽ നിന്നും എന്റെ കണ്ണുകളെ പിൻവലിച്ചത്. മറുപടിയൊന്നും പറയാതെ ഞാൻ എന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു.

സ്വീകരണ യോഗവും പ്രസംഗവും കഴിഞ്ഞ് ഞാൻ രണ്ട് വിശിഷ്ട അതിഥികളെ കണ്ടു. എന്റെ യു.പി. ക്ലാസ്സുകളിലെ എന്റെ പ്രിയപ്പെട്ട രണ്ടു മലയാളം അദ്ധ്യാപികമാർ. ഞാൻ ഈ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ രണ്ടു പേരും ട്രാൻസ്‌ഫർ കിട്ടി മറ്റെവിടെയോ പോയിരുന്നു. പിന്നെ ഇവർ എങ്ങനെ വീണ്ടും ഇവിടെ? അതും ഇത്രയും പ്രായമായിട്ട്? ഈ ജന്മം ഇനി ഇവരെ ഒന്നും തമ്മിൽ കാണേ ഇല്ലാന്ന് കരുതിയതാ. പിന്നെ ഇതെങ്ങനെ സംഭവിച്ചു? എനിക്ക് ചുറ്റും എന്തൊക്കെയാ നടക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. അവരോട് കുശലാന്വേഷണം നടത്തിയപ്പഴാണ് അറിയുന്നത് സ്കൂളിലെ ഗോപി മാഷ് അറിയിച്ചിട്ടാണ് അവര് ഇത്രയും ദൂരം മക്കളോടും പേരക്കുട്ടികളോടും ഒപ്പം വന്നതെന്ന്. അതും എന്നോടുള്ള സ്നേഹം കൊണ്ടെന്ന്. എനിക്ക് എഴുതാനും മറ്റുമായി ഒത്തിരി പ്രചോദനം തന്നിരുന്ന അദ്ധ്യാപകരായിരുന്നു അവർ. ആ നന്ദി ആ നിമിഷം ഞാൻ അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും അറിയിക്കുകയും ചെയ്തു. എന്നെ ഒരുപാട് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്താണ് അവർ തിരിച്ച് പോയത്. പിന്നീട് ഞാൻ ഗോപി മാഷെ പോയി കണ്ടു. എനിക്ക് ഇത്രയും സന്തോഷം നൽകിയ എന്റെ ആ രണ്ട് അദ്ധ്യാപികമാരെ വീണ്ടും എനിക്ക് കാണാൻ അവസരം ഉണ്ടാക്കി തന്നതിന് നന്ദി പറയാൻ. ഞാൻ നന്ദി പറഞ്ഞപ്പോൾ ഗോപി മാഷ് പറഞ്ഞത്
"ഈ നന്ദി എന്നോടല്ല പറയേണ്ടത്. ഇതിനുള്ള അർഹത s.p സാറിനാണ്. അദ്ദേഹം പറഞ്ഞിട്ടാ ഞങ്ങൾ സ്വീകരണത്തിന് അവരെ കൂടി ക്ഷണിച്ചത്. മാഡത്തിന്റെ ഈ സ്കൂളിലെ പ്രിയപ്പെട്ട അദ്ധ്യാപികമാരായിരുന്നു അവരെന്ന് സാർ പറഞ്ഞാണ് അറിഞ്ഞത്."
"ഹ ഹ ഹ, ഡാ ഗോപി നീ അത് പറഞ്ഞല്ലേ?" പെട്ടെന്നുള്ള ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. എന്റെ ഹരി മാഷായിരുന്നു അത്. എനിക്കപ്പോൾ മാഷിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു. ഞാൻ അവിടുന്ന് തിരിഞ്ഞു നടന്നു.
"ആരതീ നിൽക്കൂ, എനിക്ക് സംസാരിക്കാനുണ്ട്." ഹരി മാഷ് എന്റെ പിറകെ വന്നു. അത് കേട്ട് ഞാൻ അവിടെ തന്നെ നിന്നു. മാഷ് എന്നെ സ്കൂളിന് മുന്നിലെ പ്ലാവിൻ ചുവട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ രണ്ടുപേരും അതിന് ചുവട്ടിലെ ബെഞ്ചിലിരുന്നു.
"നീ ഇപ്പൊ തടിച്ച് ഒരു മദാമ്മയെ പോലെ ആയിട്ടുണ്ടാവും എന്നാ ഞാൻ കരുതിയിരുന്നത്. പക്ഷെ എന്റെ ആരതിക്കുട്ടിക്ക് ഇപ്പഴും ഒരു മാറ്റവും ഇല്ല." മാഷ് തന്നെ ആദ്യം സംസാരിച്ച് തുടങ്ങി. എനിക്കൊന്നും മിണ്ടാൻ തോന്നിയില്ല.
"നീ എന്താ ആരതീ എന്നോടൊന്നും മിണ്ടാത്തത്? നിനക്ക് എന്നോട് അത്രക്കും ദേഷ്യവും വെറുപ്പും ആണോ?"
"എനിക്കാരോടും ദേഷ്യമോ, വെറുപ്പോ ഒന്നും ഇല്ല്യ. പക്ഷെ ഇപ്പോ എനിക്ക് ഒന്നറിയണം. മാഷ് സോറി സാർ ആണോ ഈ സ്വീകരണവും പരിപാടിയും എല്ലാം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും?"
"അയ്യോ ആരതിക്കുട്ടി, നീ ആകെ തെറ്റിദ്ധരിച്ചിരിക്കാണ്. ഈ സ്കൂളിലെ ഗോപിമാഷ് എന്റെ ഒരു സുഹൃത്താണ്. അവനാണ് എന്നെ ഈ പരിപാടിക്ക് ക്ഷണിക്കാൻ വന്നത്. അന്ന് അവൻ വന്ന് പറഞ്ഞത് അഡ്വക്കേറ്റ് ആരതി മേനോന് ഒരു സ്വീകരണം വെക്കുന്നുണ്ട്. നിനക്ക് അഥിതി ആയി ഒന്ന് വരാൻ സമയം ഉണ്ടാവോ എന്നായിരുന്നു. ആ പേര് കേട്ടപ്പോൾ എനിക്ക് നിന്നെയാ ഓർമ്മ വന്നത്. അതുറപ്പിക്കാൻ ഞാൻ അവനോട് നിന്റെ ഫോട്ടോ വല്ലതും ഉണ്ടോന്ന് ചോദിച്ചു. അപ്പഴാണ് എനിക്കവൻ നിന്റെ ബ്ലോഗ് തുറന്ന് നിന്നെ കാണിച്ച് തന്നത്. വേറെ ഒന്നും നോക്കിയില്ല ഞാൻ ഇതിന് വരാമെന്ന് ഉറപ്പ് പറഞ്ഞു. അത്രക്ക് ഞാൻ നിന്നെ കാണാൻ ആഗ്രഹിച്ചിരുന്നു ആരതിക്കുട്ടീ. അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഈ പരിപാടിക്ക് സമയം കണ്ടെത്തിയത്. അന്ന് ഞാൻ അവനോട് ആ ടീച്ചേഴ്സും നീയുമായുള്ള ആത്മബന്ധം പറഞ്ഞിരുന്നു. അപ്പോ അവരെ ക്ഷണിക്കാൻ ശ്രമിക്കാന്ന് എന്നോട് പറഞ്ഞിരുന്നു. അല്ലാതെ എനിക്ക് ഈ സ്വീകരണവുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഈ സ്വീകരണം എന്റെ ആരതിക്കുട്ടി അർഹിക്കുന്നതാണ്. ഇത് നിന്റെ കഴിവിനെ നിന്റെ അക്ഷരമുറ്റം അംഗീകരിച്ചതാണ്. അതിൽ എനിക്ക് ഒരു പങ്കും ഇല്ല്യ."
"ഉം, എങ്കിൽ സോറി. എനിക്ക് വേണ്ടി ഇതിൽ ഒരു ഭാഗമായതിന് സാറിന് എന്റെയും ഒരു നന്ദി."
"ഒന്നു പോടീ. നിന്റെ ഒരു നന്ദി. പിന്നെ നീ എന്നെ സാർ എന്നൊന്നും വിളിച്ച് അന്യനാക്കല്ലേ. ഞാൻ ആരതിക്കുട്ടിയുടെ പഴയ മാഷ് തന്നെയാ. അതുകൊണ്ട് അത് തന്നെ വിളിച്ചാൽ മതി. അതല്ലെങ്കിൽ ഞാൻ ഇപ്പഴേ പോയേക്കാം." മാഷ് അന്നേരം പറഞ്ഞതിന് എനിക്കൊന്നും മറുപടി കൊടുക്കാൻ തോന്നിയതേ ഇല്ല.
"എന്നാൽ ശരി, ഞാൻ ഇനിയും നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല. നിനക്ക് ഇപ്പഴും എന്നോട് വാശിയും ദേഷ്യവും ആണ്. നീ ഇപ്പഴും എന്റെ ആരതിക്കുട്ടി തന്നെയാണ് എന്ന് കരുതിയാ ഞാൻ ഇത്രയും സംസാരിച്ചത്. അല്ലാന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് ഞാൻ പോവാണ്." എന്നും പറഞ്ഞ് മാഷ് പോവാനെഴുന്നേൽക്കാൻ നേരം ഞാൻ അറിയാതെ മാഷിനെ പിടിച്ചിരുത്തി.
"അപ്പോൾ എന്നോട് ദേഷ്യം ഇല്ല ലെ? നീയും എന്നെ വീണ്ടും കാണാനും സംസാരിക്കാനും ആഗ്രഹിച്ചിരുന്നില്ലേ?"
"ഉം"മാഷിന്റെ ചോദ്യത്തിന് മറുപടിയെന്നോണം ഞാൻ ഒന്ന് മൂളി.
"ഇനി പറ, എങ്ങനുണ്ട് നിന്റെ പുതിയ ജീവിതം? പേരിന്റെ കൂടെ ഒരു അഡ്വക്കേറ്റ് ഒക്കെ കണ്ടു. അതൊക്കെ എപ്പോൾ സങ്കടിപ്പിച്ചു?" മാഷ് അന്വേഷണങ്ങൾ തുടങ്ങി.
"ജീവിതം സന്തോഷായിട്ട് മുന്നോട്ട് പോവുന്നു. പിന്നെ അഡ്വക്കേറ്റ്, അതൊക്കെ വർഷങ്ങൾക്ക് മുന്നേ നേടിയതാ മാഷേ. സോറി SP സാറെ." എന്റെ മറുപടി കേട്ട് മാഷ് എന്നെ തറപ്പിച്ച് നോക്കി.
"എന്റെ ആരതിക്കുട്ടീ, നീ എന്നെ പണ്ട് എന്താണോ വിളിച്ചിരുന്നത് അത് തന്നെ വിളിക്ക്. നമുക്കിടയിൽ എന്തിനാണ് ഒരു ഔപചാരികത." മാഷിന്റെ ശുണ്ഠി കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. മാഷിന്റെ പഴയ കളിക്കൂട്ട്കാരിയാവുകയായിരുന്നോ ആ നിമിഷം മുതൽ ഞാൻ? അറിയില്ല.
"നിന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞില്ലല്ലോ, ഭർത്താവ് എന്ത് ചെയ്യുന്നു? എത്ര കുട്ടികളായി നിങ്ങൾക്ക്? അവര് കൂടെ ഉണ്ടെങ്കിൽ എനിക്ക് അവരെ പരിചയപ്പെടുത്തി താ."
മാഷിന്റെ ആ ചോദ്യം കേട്ട് ഞാൻ ബാബുവിനെ ഫോൺ എടുത്ത് വിളിച്ച് മോളെയും കൂട്ടി അങ്ങോട്ട് വരാൻ പറഞ്ഞു.
"അമ്മേ" മോൾ എന്നെ വിളിച്ചോണ്ട് വന്ന് എന്റെ അടുത്ത് എന്നെ ചാരി നിന്നു.
"എന്താ മോൾടെ പേര്?" മാഷ് മോളോടായി ചോദിച്ചു.
"നന്ദു. അമ്മ നന്ദൂട്ടീന്ന് വിളിക്കും."
"ആഹാ, മോൾക് എന്റെ പേരാണല്ലോ. എന്നെ ചിലർ നന്ദൻ അല്ലെങ്കിൽ നന്ദാ എന്നൊക്കെ വിളിക്കാറുണ്ട്. മോൾടെ അമ്മക്കറിയാം അത്." അതും പറഞ്ഞ് മാഷ് എന്നെ നോക്കിയെങ്കിലും ഞാൻ മാഷിനെ നോക്കിയില്ല.
"മോൾക് എന്നെ മനസ്സിലായോ? ഞാൻ മോൾടെ അമ്മയുടെ ഒരു പഴയ സുഹൃത്താണ്."
"ഹരിമാഷ് അല്ലെ?" മാഷിന്റെ ചോദ്യത്തിന് നന്ദൂട്ടിയുടെ മറുപടി പെട്ടെന്നായിരുന്നു.
"മോൾക് എങ്ങനെ എന്നെ അറിയാം?"
"അമ്മയുടെ ഒരു പഴയ ഡയറിയുടെ ചട്ടയിൽ അമ്മ മാഷിനെ വരച്ച് വെച്ചിട്ടുണ്ട്. താഴെ ഹരിമാഷ് എന്നൊരു അടിക്കുറിപ്പും ഞാൻ കണ്ടിരുന്നു."
"ഹ ഹ ഹ, മോൾടെ അമ്മക്ക് പണ്ട് അങ്ങനെ ചില വട്ടുകളുണ്ടായിരുന്നു." മോൾടെ മറുപടിക്ക് മാഷ് തന്നെ മറുപടിയും കൊടുത്തു.
"മോള് എന്നെ മാഷെന്നൊന്നും വിളിക്കണ്ട. ഹരി അങ്കിൾ എന്ന് വിളിച്ചാൽ മതി. മോൾ ഏത് ക്ലസ്സിലാ പഠിക്കുന്നത്?"
"ഇനി അഞ്ചാം ക്ലാസ്സിലേക്കാ അങ്കിൾ." മോളുടെ മറുപടി കഴിഞ്ഞ് ഞാൻ ഇടപെട്ടു.
"ഞങ്ങൾ ഇത്രയും നാൾ ഗൾഫിലായിരുന്നു. എനിക്ക് അവിടെയായിരുന്നു ജോലി. മോള് പഠിച്ചിരുന്നതും അവിടെയായിരുന്നു. ഇപ്പോൾ അമ്മക്ക് സുഖമില്ലാത്തത് കൊണ്ട് ഞങ്ങൾ നാട്ടിൽ സ്ഥിരമാക്കാന്ന് വിചാരിച്ചു. മോൾക്ക് നാടാണ് കൂടുതൽ ഇഷ്ടം. മോൾടെ സ്കൂൾ അഡ്മിഷൻ എല്ലാം ശരിയാക്കി കഴിഞ്ഞ് എനിക്ക് ഇനി ഇവിടെ ഒരു ഓഫീസ് തുടങ്ങണം. അതൊക്കെയാണ് ഞങ്ങളുടെ ഭാവി പരിപാടികൾ. അല്ലെ നന്ദൂട്ടി?"
"തീർച്ചയായും. എനിക്ക് ഇവിടെ മുത്തശ്ശൻറേം മുത്തശ്ശിയുടേം കൂടെ താമസിച്ച്, ഇവിടുള്ള ബന്ധുക്കളുടെ എല്ലാം വീടുകളിൽ പോയി, വീടിനടുത്തുള്ള കുട്ടികളും ഒക്കെ ആയി കളിക്കാൻ, പിന്നെ ബന്ധു വീടുകളിലും നാട്ടിലും ഒക്കെ നടക്കുന്ന പരിപാടികൾക്കൊക്കെ പോയി സദ്യ ഉണ്ട് കുശാലായിട്ട് നാട്ടിൽ ജീവിക്കണം. ഇതൊന്നും ഗൾഫിൽ ജീവിച്ചാൽ കിട്ടൂല അങ്കിൾ."
"ഹ ഹ ഹ, നീ ആള് കൊള്ളാലോടി കാന്താരീ" എന്റെ ചോദ്യത്തിനുള്ള നന്ദൂട്ടിയുടെ മറുപടി കേട്ട് മാഷ് ചിരിച്ചു.
"അപ്പോൾ മോൾക് അമ്മയെ ഇഷ്ടം അല്ലെ?"
"അതെന്ത് ചോദ്യമാ അങ്കിളേ, നന്ദൂട്ടിയുടെ ജീവനും ഊർജ്ജവും എല്ലാം എന്റെ ഈ അമ്മയല്ലേ. അമ്മയില്ലെങ്കിൽ പിന്നെ നന്ദൂട്ടി ഇല്ല. നന്ദൂട്ടി ഇല്ലെങ്കിൽ എന്റെ ഈ അമ്മയും" മാഷിന്റെ ചോദ്യത്തിനുള്ള മോൾടെ മറുപടി കേട്ട് ബാബു ഇടപെട്ടു.
"അയ്യോ നന്ദൂട്ടി മതി നിന്റെ ഈ അമ്മപ്പുരാണം. ഞങ്ങൾക്കറിയാം നിങ്ങൾ അമ്മയും മോളും ഒരു നാണയം പോലെ ആണെന്ന്. സാർ അത് അറിയാതെ ചോദിച്ച് പോയതാ. സാറിനെ വെറുതെ വിട്ടേക്ക്."
"ഹ ഹ ഹ" ബാബുവിന്റെ സംസാരം കേട്ട് മാഷ് ബാബുവിനെ നോക്കി. "ഇത് ആരതിയുടെ അമ്മാവന്റെ മകനല്ലേ? ബാബു. ഇവനിപ്പോ എന്താ ചെയ്യുന്നത്?"
"അതെ. ഞാൻ ഇപ്പോ എഞ്ചിനീയറിംഗ് കഴിഞ്ഞു സാർ. ഇനി എന്തേലും ജോലി നോക്കണം. അല്ലെങ്കിൽ തുടർന്ന് പഠിക്കണം."
"ആ നിന്നെ ഞാൻ ചെറുതായിരിക്കുമ്പോൾ ആരതിയുടെ വീട്ടിൽ വന്ന് കണ്ട ഒരു ഓർമയുണ്ട്. ഇപ്പോ ഒത്തിരി വലിയ പയ്യനായി"
"ഉം" അവൻ ഒന്ന് മൂളി.
"എങ്കിലും മോൾടെ അമ്മ ഇത്ര നന്നായി എഴുതും എന്ന് അങ്കിൾ അറിഞ്ഞിരുന്നില്ല. മോള് എങ്ങനെ സഹിക്കുന്നു ഈ അമ്മയെ?" മാഷ് എന്നെ കളിയാക്കി മോളോടായി പറഞ്ഞു.
"ഹ ഹ ഹ, പാവല്ലേ അങ്കിൾ എന്റെ അമ്മ. ഇങ്ങനെ ഒക്കെ പറയാവോ?" നന്ദൂട്ടിയും എന്നെ കളിയാക്കി നോക്കി മാഷിന് നേരെ കണ്ണിറുക്കി ചിരിച്ചു.
"അല്ലെങ്കിലും സാർ, ചില നഷ്ട പ്രണയങ്ങളാണ് ചിലരെ ഉയർന്ന ഭാവനയും ചിന്താശേഷിയും ഉള്ള നല്ല കവികളും, കഥാകൃത്തുക്കളും ആക്കി മാറ്റുന്നത്." ഇടക്ക് കേറിയുള്ള ബാബുവിന്റെ കമന്റ് ആയിരുന്നു അത്.
"നഷ്ടപ്രണയമോ? ആർക്ക്? ആരതിക്കോ? ഏയ്, ഞാൻ വിശ്വസിക്കില്ല." മാഷ് ഉടനെ മറുപടി പറഞ്ഞു.
അന്നും ഇന്നും എന്നും മാഷിന്റെ പെണ്ണാവാനായിരുന്നു എനിക്കേറെയിഷ്ടമെന്നും, പക്ഷെ എനിക്ക് മുന്നിൽ മാഷ് മാഷിന്റെ പ്രാരാബ്ധങ്ങളുടേയും ബാധ്യതകളുടെയും കെട്ടഴിച്ചപ്പോൾ നഷ്ടപ്രണയങ്ങളുടെ കണക്കുപുസ്തകത്തിൽ ഒരേടാവുകയായിരുന്നു എന്റെ പ്രണയം എന്ന് മാഷിനറിയില്ലല്ലോ.
"ഈ നഷ്ടപ്രണയം ഉള്ളവരല്ലേ സാറെ ആത്മഹത്യക്കൊക്കെ ശ്രമിക്കാറ്. അതോണ്ട് പറഞ്ഞു പോയതാ." ബാബു വീണ്ടും സംസാരിച്ച് തുടങ്ങി.
"ആത്മഹത്യക്ക് ശ്രമിക്കേ? ആര്? ഇവനിത് എന്തൊക്കെയാ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല." മാഷ് ആകെ ആശയക്കുഴപ്പത്തിലെന്ന പോലെ ചോദിച്ചു.
"ഈ ബാബു മാമന്റെ ഒരു കാര്യം. അമ്മയുടെ ഒരു നല്ല വിമർശകനാണ് മാമൻ. അതുകൊണ്ട് ചുമ്മാ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. മാമൻ വന്നേ. നമുക്കൊന്ന് ചുറ്റിയടിച്ചിട്ട് വരാം." അതിനിടക്ക് നന്ദൂട്ടി കേറി ഇടപെട്ടു.
"എന്നാൽ ശരി ചേച്ചി ഞങ്ങൾ പോയി ഓരോ ഐസ് ക്രീം ഒക്കെ കഴിച്ചിട്ട് വരാം."
"എന്നാൽ ശരി അങ്കിൾ, നിങ്ങൾ പഴയ ആത്മ മിത്രങ്ങൾ സംസാരിച്ചിരിക്കു. ഞങ്ങൾ പോയി വരാം." മാഷിനോടും എന്നോടും യാത്ര പറഞ്ഞ് നന്ദൂട്ടി ബാബുവിനോടൊപ്പം പോയി.
"മോൾടെ അച്ഛനെ പറ്റി ഇപ്പഴും നീ ഒന്നും പറഞ്ഞില്ല. ആരതിക്കുട്ടിയുടെ ഭർത്താവ് നിങ്ങളുടെ കൂടെ ഗൾഫിൽ നിന്ന് വന്നില്ലേ?" അവര് പോയതും പെട്ടെന്നായിരുന്നു മാഷിന്റെ ചോദ്യം.
"എന്റെ മോൾക്ക് അച്ഛനില്ല, അമ്മ മാത്രേ ഉള്ളു."
"ആരതീ, നീ എന്തൊക്കെയാ ഈ പറയുന്നത്?" എന്റെ മറുപടിക്ക് ഒരു നെഞ്ചിടിപ്പോടെയായിരുന്നു മാഷിന്റെ ചോദ്യം. "നിന്റെ ഭർത്താവിന് എന്താ പറ്റിയത്?"
"എന്റെ നന്ദൂട്ടിക്ക് അച്ഛനോ, എനിക്കൊരു ഭർത്താവോ ഇല്ല മാഷേ. നന്ദൂട്ടിയെ ഞാൻ അവൾക്ക് ഒരു വയസ്സ് പ്രായമാകുമ്പോൾ ദത്തെടുത്ത് വളർത്തുന്നതാ. എന്റെ നന്ദൂട്ടിക്ക് ഈ അമ്മ മാത്രേ ഉള്ളു. എനിക്ക് എന്റെ നന്ദൂട്ടിയും."
എന്റെ മറുപടികേട്ടിട്ടാണെന്ന് തോന്നുന്നു പിന്നെ മാഷ് കുറച്ച് നേരത്തിനൊന്നും മിണ്ടിയില്ല. പിന്നെ ഞാൻ തന്നെ പറഞ്ഞു തുടങ്ങി.
"പണ്ടൊരിക്കൽ ഞാൻ ഒരു ആത്മഹത്യാ ശ്രമം നടത്തി. പക്ഷെ അത് പരാജയപ്പെട്ടു. പക്ഷെ അതറിഞ്ഞ് അച്ഛന് നെഞ്ചുവേദന വന്നു. അച്ഛൻ ഗൾഫിൽ ഹോസ്പിറ്റലിലൊക്കെ ആയി. അതിനു കാരണം ഞാൻ ആണെന്ന് പറഞ്ഞ് എല്ലാരും എന്നെ കുറ്റപ്പെടുത്തി. പക്ഷെ പിന്നെ ഞാൻ ആരോടും മിണ്ടാതെ ആയി. അങ്ങനെ അച്ഛൻ നാട്ടിൽ വന്നു. എന്നെ സമയത്തിന് കല്യാണം കഴിച്ച് വിടാത്തത് കൊണ്ടാ ഞാൻ അങ്ങനെ ഒക്കെ ചെയ്തതെന്ന് അച്ഛൻ അച്ഛന്റെ സങ്കടം പറഞ്ഞു. പിന്നെ ഒരു ഏറ്റു പറച്ചിലും, മനപ്പൂർവ്വം അവരതിന് ശ്രമിക്കാതിരുന്നതല്ല, എന്റെ ചൊവ്വാ ദോഷം കൊണ്ട് അത് നടക്കാതെ പോയതാണ് എന്നൊക്കെ പറഞ്ഞു. എല്ലാം കൂടി ആയപ്പോൾ എനിക്ക് എന്റെ സമനില തെറ്റിത്തുടങ്ങിയിരുന്നു. പിന്നീട് കുറെ നാളത്തെ കൗണ്സിലിങ്ങും ട്രീറ്റ്മെന്റും ഒക്കെ ആയി ഞാൻ സമനില വീണ്ടെടുത്തു. പിന്നീട് പഠനം പൂർത്തിയാക്കി. ജോലിക്ക് കയറി. എന്റെ കല്യാണം എന്ന മോഹം ഞാൻ പാടെ ഉപേക്ഷിച്ചു. അതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് വേണ്ടി അനിയനെ നേരത്തെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. പക്ഷെ അവിടെയും ഞാൻ വില്ലത്തി ആയി. ചൊവ്വാദോഷം ഉള്ള, മാനസികനില തകരാറിലായ ഒരു സഹോദരിയുള്ള വീട്ടിലേക്ക് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് തരാൻ പറ്റില്ലാന്ന് പറഞ്ഞ് ചില വിവാഹാലോചനകൾ മുടങ്ങിപ്പോയി. അതെല്ലാം കൂടി ആയപ്പോൾ ഞാൻ നാട്ടിൽ നിന്നും പോവാന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ ഞാൻ തനിച്ചാവാതിരിക്കാൻ, എനിക്ക് സ്നേഹിക്കാൻ, എന്നെ സ്നേഹിക്കാൻ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.അതിന് അച്ഛനും അമ്മയും അനിയനും സപ്പോർട്ടായിരുന്നു. അങ്ങനെയാണ് ഞാൻ നന്ദൂട്ടിയെ ദത്തെടുക്കുന്നതും ഞാൻ മോളെയും കൊണ്ട് ഗൾഫിൽ പോയി ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ലീഗൽ അഡ്വൈസറായി ജോലി നോക്കി അവിടെ താമസമാക്കിയതും."
"നന്ദൂട്ടിക്ക് അറിയോ അവൾ നിന്റെ ദത്തുപുത്രിയാണെന്ന്?" ഞാൻ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ മാഷ് ചോദിച്ചു.
"അറിയാം. നന്ദൂട്ടിയെ ദത്തെടുത്ത അനാഥാലയത്തിൽ ഞങ്ങൾ നാട്ടിൽ വരുമ്പോൾ പോവാറുണ്ടായിരുന്നു. മോൾക് തിരിച്ചറിവായപ്പോൾ അവിടുത്തെ സിസ്റ്റേഴ്സ് നന്ദൂട്ടിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോ നന്ദൂട്ടിക്ക് എല്ലാം അറിയാം. എന്നെ പറ്റിയും ഇപ്പോ എന്റെ നന്ദൂട്ടിക്ക് നന്നായറിയാം. ഈ ലോകത്ത് എന്നെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്ന ഒരാളുള്ളത് എന്റെ നന്ദൂട്ടിയാണ്. അവളാണ് എന്റെ ധൈര്യവും ശക്തിയും എല്ലാം. അല്ലെങ്കിൽ ഞാൻ വെറും ഒരു വരണ്ട ഭൂമി ആയിപ്പോയേനെ."
"ഉം. ഇപ്പോൾ അരുണിന്റെ കല്യാണം നടന്നോ?"
"അതെ. അവനും ഭാര്യയും കുഞ്ഞും ഇപ്പോൾ വിദേശത്താണ്."
"നീ ഈ ചൊവ്വാ ദോഷത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ ആരതി?"
"അങ്ങനെ ചില വിശ്വാസങ്ങളാണ് മാഷേ എന്നെ ഇപ്പഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും, ഞാൻ ഇന്ന് എന്റെ നന്ദൂട്ടിയുടെ അമ്മയാകാൻ കാരണമായതും. അല്ലെങ്കിൽ ഞാൻ പണ്ടേ പ്രതീക്ഷയറ്റ ജീവിതം ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നേ പോയേനെ."
"നീ എന്തിനാ മുൻപ് ആ ആത്മഹത്യാ ശ്രമം നടത്തിയത്? ഞാൻ കാരണം തന്നെ ആയിരിക്കും അല്ലെ? അല്ലാതെ നിനക്ക് ആത്മഹത്യക്ക് ശ്രമിക്കണ്ട വേറെ കാരണങ്ങളൊന്നും ഇല്ലായിരുന്നല്ലോ."
"ഏയ് അല്ല മാഷേ, അമ്മയും അരുണും അച്ഛന്റെ അടുത്തേക്ക് പോയപ്പോൾ ഞാൻ ഒറ്റപ്പെട്ട പോലെ തോന്നി. പിന്നെ വീട്ടിൽ പോവാതെ ഹോസ്റ്റലിൽ തന്നെ ഇരുന്നപ്പോ തനിച്ചായ പോലെ തോന്നി. അപ്പഴത്തെ പൊട്ട ബുദ്ധിക്ക് പറ്റിപ്പോയതാ. പക്ഷെ ഹോസ്റ്റലിലെ മറ്റ് പിള്ളേര് കണ്ട് രക്ഷപ്പെടുത്തുവായിരുന്നു. അല്ലേലും എന്റെ വായനക്കാര് ഇനിയും ഞാൻ എഴുതുന്നത് വായിച്ച് കഷ്ടപ്പെടട്ടേന്ന് വെച്ച് ചിത്രഗുപ്തനും കാലനും അന്നേരം ഓടിരക്ഷപ്പെട്ടതാവും എന്റടുത്തൂന്ന്."
"നിന്റെ ഈ ചളിക്കൊന്നും ഇപ്പഴും ഒരു കുറവും ഇല്ല ലെ ആരതിക്കുട്ടീ. നീ ഇപ്പൊ പറഞ്ഞത് ഞാൻ വിശ്വസിച്ചോട്ടെ. ഞാൻ കാരണം അല്ല നീ അത് ചെയ്തതെന്ന്."
"ഉം" (കാത്തിരിപ്പാണ് ഏറ്റവും വലിയ വേദന എന്ന് വിചാരിച്ചിരുന്ന ഞാൻ, ആ കാത്തിരിപ്പ് അവസാനിക്കുന്നതാണ് ഏറ്റവും വലിയ വേദന എന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ് ഞാൻ അത് ചെയ്തതെന്ന് എനിക്ക് മാഷോട് പറയാൻ തോന്നിയില്ല. പാവാണ് എന്റെ മാഷ്. എല്ലാം എന്റെ തെറ്റായിരുന്നു. എല്ലാം ഞാനായിട്ട് വരുത്തി വെച്ചതായിരുന്നു. സത്യം പറഞ്ഞു വീണ്ടും മാഷിനെ വെറുപ്പിക്കാൻ തോന്നിയില്ല)
"എന്നാലും സോറി ആരതിക്കുട്ടീ"
"അതെന്തിനാ മാഷേ സോറി?"
"നിന്നോട് പിണങ്ങിയതിന്, നിന്നെ തനിച്ചാക്കിയതിന്, ഒരുപക്ഷെ നമ്മുടെ സൗഹൃദം അന്നും ഉണ്ടായിരുന്നെങ്കിൽ നീ അങ്ങനെ ചെയ്യില്ലായിരുന്നു. ഒരു പരിധി വരെ ഞാനും അതിന് ഉത്തരവാദിയാണ്. നിന്നെ മനസ്സിലാക്കിയില്ല, നിന്റെ സ്നേഹത്തെ ഞാൻ മനസ്സിലാക്കിയില്ല. സോറി ആരതി."
"ഉം"
"എന്റെ കല്യാണം പറയാൻ ഞാൻ വീട്ടിൽ വിളിച്ചിരുന്നു. പക്ഷെ ആരും ഫോൺ എടുത്തില്ല. അങ്ങനെ ഞാൻ വീട് അന്വേഷിച്ച് വന്നു. പക്ഷെ അവിടെയും ആരും ഉണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ ഉമ്മ ഞാൻ അവിടെ നിന്ന് തിരിയുന്നത് കണ്ടപ്പോ പറഞ്ഞു അവരൊക്കെ ദുബായിലാണെന്ന്. അതും പറഞ്ഞ് ആ ഉമ്മ അകത്തേക്ക് കയറിപ്പോയി."
"ഹ ഹ ഹ, ഞാൻ അന്ന് പോയിട്ടില്ലായിരുന്നു. ഞാൻ തിരുവനന്തപുരത്തായിരുന്നു അന്ന്. ആ ഉമ്മക്ക് അത് പറയാൻ അറിയാത്തോണ്ട് ചിലപ്പോൾ ഒറ്റവാക്കിൽ പറഞ്ഞ് അവസാനിപ്പിച്ചതാവും. കൂടുതൽ ചോദ്യങ്ങൾ ആവർത്തിക്കാതിരിക്കാൻ. "
"പിന്നീട് ഞാനും സുരഭിയും ഒന്നിച്ച് വീട്ടിൽ വന്നിരുന്നു. അന്നും നിങ്ങളാരും വീട്ടിലുണ്ടായിരുന്നില്ല."
"അത് ഞങ്ങൾ അറിഞ്ഞിരുന്നില്ലല്ലോ മാഷേ"
"അന്ന് ഞങ്ങൾ വന്നത് ആരും കണ്ടില്ലായിരുന്നു"
"സുരഭിയെന്നാണോ മാഷിന്റെ ഭാര്യയുടെ പേര് ?"
"അതെ ആരതിക്കുട്ടി. ഞങ്ങൾക്ക് രണ്ട് പെൺകുട്ടികൾ. ആതിര, ആര്യ. നിന്റെ പേരിനോട് സാമ്യമുള്ള പേരുകളാ രണ്ടുപേർക്കും."
"ഉം"
"നീ എന്നോട് ഈ യൂണിഫോമിനെ പറ്റിയോ, ഇതെനിക്ക് എങ്ങനുണ്ടെന്നോ ഒന്നും പറഞ്ഞില്ലല്ലോ ആരതിക്കുട്ടീ. നീ എപ്പഴും പറയുമായിരുന്നില്ലേ മാഷിന് പോലീസ് യൂണിഫോമും, IPS ഒക്കെ ആണ് ചേരുന്നതെന്ന്."
"ശരിക്കും മാഷിനെ ഈ ലുക്കിൽ കണ്ടപ്പോൾ ശരിക്കും എനിക്ക് അതൊരു വിശ്വസിക്കാൻ പറ്റാത്ത കാഴ്ചയായിരുന്നു. ഞാൻ മാഷിനെ വീണ്ടും കാണുമ്പോൾ ഒരു പ്രാരാബ്ധക്കാരനായ പ്രവാസിയായിട്ടായിരിക്കും കാണുന്നത് എന്നാ വിചാരിച്ചിരുന്നത്. എന്നാലും ഈ IPS ഒക്കെ എങ്ങനെ സങ്കടിപ്പിച്ചു?"
"അതൊക്കെ ഒരു കഥയാ ആരതിക്കുട്ടീ. നിനക്ക് ഓർമ്മയുണ്ടോ നമ്മൾ അവസാനമായിട്ട് സംസാരിച്ചത്? അതിനു ശേഷം ഒരു 4 മാസം കഴിഞ്ഞു കാണും നാട്ടിൽ നിന്ന് വിളി വന്നു, എനിക്ക് SI സെലക്‌ഷൻ കിട്ടിയ കത്ത് വന്നിട്ടുണ്ട്.ഉടനെ നാട്ടിൽ വരണം എന്നും പറഞ്ഞോണ്ട്. ബാധ്യതകളൊക്കെ ഒരു വിധം അവസാനിച്ച് തുടങ്ങിയിരുന്നത് കൊണ്ട് അവിടുത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് SI ട്രെയിനിങ്ങും ഒക്കെ കഴിഞ്ഞ് പോസ്റ്റിങ്ങും ആയി. അപ്പഴും മനസ്സിലുണ്ടായിരുന്നു ആ യൂണിഫോം ഒക്കെ ഇട്ട് നിന്നെ നേരിൽ വന്നൊന്ന് കണ്ട് ഞെട്ടിപ്പിക്കണം എന്ന്. പക്ഷെ അതിനിടക്ക് അമ്മക്ക് സുഖം ഇല്ലാതായി. വീട്ടിൽ ആളില്ലാന്നും പറഞ്ഞ് ബന്ധുക്കളെല്ലാം കൂടി സുരഭിയെ കണ്ടെത്തി വിവാഹം ഉറപ്പിച്ചു. പക്ഷെ അത് അറിയിക്കാൻ ശ്രമിച്ചപ്പോൾ നിങ്ങളാരും നാട്ടിൽ ഇല്ലെന്നാ അന്ന് അറിഞ്ഞത്. പിന്നെ ബാധ്യതകളെല്ലാം തീർന്നപ്പോൾ ഞാൻ സിവിൽ സർവീസ് പരീക്ഷയ്ക്കായി പഠിച്ചു. അത് നേടി എടുത്തു. ഇപ്പോ ഒരു SP ആയി ഇതാ നിന്റെ മുന്നിൽ ഇരിക്കുന്നു."
"ഹ ഹ ഹ എന്തായാലും എല്ലാം നല്ലതിനായിരുന്നു മാഷേ."
"പിന്നെ ആരതിക്കുട്ടീ, ഞാൻ ഇന്ന് വരെ നിന്റെ ബ്ലോഗ് വായിച്ചിട്ടില്ല. കാരണം മുൻപ് ഗോപി മാഷ് കാണിച്ച് തന്നപ്പോൾ ബ്ലോഗിന്റെ പേര് ഞാൻ ശ്രദ്ധിച്ചു. 'മാഷിന്റെ കളിക്കൂട്ടുകാരി'. എനിക്ക് നിന്റെ ഫോട്ടോ അതിൽ കാണിച്ച് തരും മുൻപേ നിന്നെ തിരിച്ചറിയാൻ ആ പേര് തന്നെ മതിയായിരുന്നു"
"ഉം, പിന്നെ എന്താ മാഷ് അത് വായിക്കാൻ ശ്രമിക്കാതിരുന്നത്?"
"എനിക്കറിയാം, അതിൽ ആങ്ങിയും ഓങ്ങിയും താങ്ങിയും എന്നെക്കുറിച്ച് തന്നെയായിരിക്കും എഴുതി സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്ന്. അതിലൂടെ നിന്നിലെ എന്നെ ഞാൻ മനസ്സിലാക്കിയാൽ ഞാൻ നിനക്ക് മുന്നിൽ വീണ്ടുമൊരുപാട് ബാധ്യതകളുടെയും കടമകളുടേയും ഭാണ്ഡക്കെട്ടഴിക്കേണ്ടി വരും."
"ഉം"
"എങ്കിൽ നമുക്ക് വല്ലതും കഴിച്ചിട്ട് പിരിയാം. ഞാൻ പോയി മോളെയും ബാബുവിനെയും വിളിച്ചിട്ട് വരാം. ആ തട്ടകടയിൽ പോയി തൽക്കാലം വല്ലതും കഴിക്കാം.
"എന്നാ ശരി. മാഷിന്റെ ഇഷ്ടം പോലെ."
ഞങ്ങൾ നാലുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നന്ദൂട്ടി മാഷിന്റെ അടുത്ത് വളരെ അടുപ്പം ആയി അപ്പഴത്തേക്ക്. ഞാനും ബാബുവും മാഷിനോട് യാത്ര പറഞ്ഞ് കാറിൽ കയറാൻ വന്നിട്ടും മാഷ് നന്ദൂട്ടിയോട് സംസാരിച്ച് നിൽക്കുവായിരുന്നു. ഒടുവിൽ നന്ദൂട്ടിയുടെ നെറുകിൽ ഒരു മുത്തം കൊടുത്ത് മാഷ് തന്നെ നന്ദൂട്ടിയെ കൈ നിറയെ കളിപ്പാട്ടങ്ങളും മിട്ടായികളും ഒക്കെ വാങ്ങിക്കൊടുത്ത് എന്റെ അടുത്ത് കൊടുന്നാക്കി.
"അമ്മേ, ഹരി അങ്കിൾ പറയുവാ, നന്ദൂട്ടിയുടെ അമ്മ ഒരു പാവം പൊട്ടിയാ. അമ്മയെ നന്നായി നോക്കിക്കോണം, ഒരിക്കലും വേദനിപ്പിക്കരുത്, തനിച്ചാക്കി പോവുകയും ചെയ്യരുത് എന്നൊക്കെ."
"അപ്പൊ മോള് അങ്കിൾ പറഞ്ഞത് അനുസരിക്കില്ലേ?"
"തീർച്ചയായും അങ്കിൾ."
"എന്നാൽ ഇതൊക്കെ നമുക്ക് ഇപ്പൊ കാറിലേക്ക് വെക്കാം?"
"ശരി അങ്കിൾ."
"എന്തിനാ മാഷേ ഇതൊക്കെ?"
"എന്താ ആരതി, ഞാൻ ഈ ചെയ്തതൊക്കെ ചെയ്യാൻ പാടില്ലാത്തതാണോ?"
"അയ്യോ മാഷേ , അങ്ങനെ അല്ല."
"എന്നാൽ നന്ദൂട്ടിക്ക് ഇന്ന് മുതൽ അമ്മയെ പോലെ തന്നെ എന്തിനും ഈ അങ്കിളും ഉണ്ടാവും. ഇന്ന് മുതൽ എനിക്ക് മൂന്ന് പെൺകുട്ടികളാ."
"മോള് സമയം കിട്ടുമ്പോൾ ഒക്കെ വീട്ടിൽ വരണം. അവിടെ ഒരു ആന്റിയും ഒരു ചേച്ചിയും ഒരു അനിയത്തി കുട്ടിയും പിന്നെ ഒരു മുത്തശ്ശിയും ഉണ്ട് നന്ദൂട്ടിക്ക്."
"അമ്മ സമ്മതിച്ചാൽ ഞാൻ വരാം അങ്കിൾ"
"ഞാൻ ഇപ്പഴേ എന്റെ നന്ദൂട്ടിക്ക് സമ്മതം തന്നിരിക്കുന്നു."
"താങ്ക്യൂ അമ്മേ, ഉമ്മ!"
"എന്നാൽ ഞാൻ ഇപ്പോ പൊയ്ക്കോട്ടേ?"
"ഉം"
"ബൈ ആരതീ"
മാഷ് ഔദ്യോഗിക വാഹനത്തിൽ കയറിപ്പോവുന്നതും നോക്കി ഞാനും നന്ദൂട്ടിയും നോക്കി നിന്നു.
"ഹരി അങ്കിളും അമ്മയെ പോലെ ഒരു പാവം ആണല്ലേ അമ്മേ?"
"ഉം". ഞാൻ നന്ദൂട്ടിയെ ചേർത്ത് പിടിച്ച് അവളുടെ നെറുകയിൽ ചുംബിച്ചു.
ഇത്രയൊക്കെ അല്ലേ മാഷേ ഞാനും ആഗ്രഹിച്ചിരുന്നുള്ളൂ. എന്നും എനിക്ക് ഒരു കരുതലായും തണലായും സപ്പോർട്ടായും കൂടെ ഉണ്ടാവണം എന്ന്. ഇന്നിപ്പോൾ അത് എന്റെ നന്ദൂട്ടിക്കും കിട്ടുന്നു. എന്റെ വിധി നിയോഗങ്ങളും, എന്റെ പ്രണയവും എല്ലാം തോറ്റുപോയത് എന്റെ ഒരു നല്ല സുഹൃത്തിനും സൗഹൃദത്തിനും മുന്നിലാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. ഇത്ര ഒക്കെ മതി മാഷേ എന്റെ ജീവിതം സഫലമാവാൻ. മനസ്സുകൊണ്ട് ഒരായിരം നന്ദി എന്റെ മാഷിന് പറഞ്ഞുകൊണ്ട് ഞാനും എന്റെ നന്ദൂട്ടിയും അവിടുന്ന് യാത്ര തിരിച്ചു.



സൗദ ബിൻത് ബഷീർ

Wednesday 27 June 2018

കണ്ണ് നിറയുമ്പോൾ
വെള്ളമെടുത്ത് മുഖം
കഴുകി
നമ്മൾ വരുത്തുന്ന
ആ പുഞ്ചിരി ഉണ്ടല്ലോ
അത് മാത്രം മതി 
നമ്മുടെ ജീവിതത്തിന്
കരുത്ത് പകരാൻ!

Wednesday 30 May 2018

കാലമേ
നീ ഇനിയും എന്നിലൂടെ
കടന്ന് പോവണം.
അപ്പോഴും
നീ ആവർത്തിക്കരുത്,
ഇക്കുറിയും പ്രായത്തിലല്ലാതെ
നിന്റെ കാത്തിരിപ്പിലും 
പ്രതീക്ഷയിലും മാറ്റമൊന്നുമില്ലെന്ന്!